ലഖ്‌നൗ: മദ്രസകളും അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിന് ഹിന്ദുത്വ സംഘടന നേതാവ് യതി നരസിംഹാനന്ദിനെതിരെ അലിഗഡ് പോലീസ് കേസെടുത്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച അലിഗഡില്‍ ഹിന്ദു മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് നരസിംഹാനന്ദ് വിവാദ പ്രസ്താവന നടത്തിയത്.
സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകളില്‍ സര്‍വേ നടത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മദ്രസകള്‍ തന്നെ നിലനില്‍ക്കരുത്,’ അവ വെടിമരുന്ന് ഉപയോഗിച്ച് തകര്‍ക്കണം, അല്ലെങ്കില്‍ ഞങ്ങള്‍ ചൈനയുടെ നയം പരിശീലിക്കുകയും മദ്രസകളിലെ ആളുകളെ തടങ്കല്‍പ്പാളയങ്ങളിലേക്ക് അയക്കുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ വിഭജനത്തിന്റെ വിത്ത്’ വിതച്ച സ്ഥലമാണ് അലിഗഢെന്നും അലിഗഡ് മുസ്ലീം സര്‍വകലാശാല ബോംബ് ഉപയോഗിച്ച് തകര്‍ക്കണമെന്നും നരസിംഹാനന്ദ് പറഞ്ഞു.
തന്റെ പ്രസംഗങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് തനിക്ക് പ്രശ്‌നമില്ലെന്നും ദസ്‌നാദേവി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോടതി കേസുകള്‍ വന്നുകൊണ്ടിരിക്കുന്നു,”ഒരുപക്ഷേ, ഞാന്‍ ഇപ്പോള്‍ പറഞ്ഞതിന്, ഞാന്‍ വീണ്ടും ഒരു കേസ് നേരിടേണ്ടിവരും- അദ്ദേഹം പറഞ്ഞു. ‘
അമര്‍ ഉജാലയുടെ മൊഴി പ്രകാരം നഗരത്തിലെ ഗാന്ധി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നരസിംഹാനന്ദിനും മറ്റ് ആളുകള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അലിഗഡ് പോലീസ് പറഞ്ഞു. നേരത്തെയും സമാനമായ നിരവധി വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയയാളാണ് യതി.