1948 ല്‍ ഇസ്രയേല്‍ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാഷ്ട്രമാണ് അമേരിക്ക. 2017 ല്‍ ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി ആദ്യം അംഗീകരിച്ചതും അമേരിക്ക തന്നെ. ഒരു രാജ്യം എന്ന നിലയില്‍ ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ വ്യാപ്യാരം നടത്തുന്നതും അമേരിക്കയുമായാണ് . മൊത്തം വ്യാപാരത്തിന്റെ മുപ്പത്തിയൊന്നു ശതമാനത്തോളം അത് വരുമത്രേ. ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിന് എതിരാകുന്ന പല പ്രമേയങ്ങളും വീറ്റോ ചെയ്തു അവരെ രക്ഷിച്ചതില്‍ ഒന്നാം സ്ഥാനത്തും അമേരിക്ക തന്നെ. ഏകദേശം നാല്പത്തി മൂന്നു തവണ ഇസ്രായേലിന് വേണ്ടി അവര്‍ നില കൊണ്ടിട്ടുണ്ട്.
തങ്ങള്‍ക്കു ചുറ്റുമുള്ള അറബികളെ അക്രമിക്കുന്നതിലും അവരുടെ ഭൂമികള്‍ വെട്ടിപ്പിടിക്കുന്നതിലും അവരുടെ ജനതയെ കൊന്നൊടുക്കുന്നതിലും ഒരിക്കലും ഇസ്രയേല്‍ പിശുക്ക് കാണിച്ചിട്ടില്ല. അന്നോക്കെ അതിനു ചൂട്ടു പിടിക്കാന്‍ അമേരിക്ക മുന്നില്‍ തന്നെ ഉണ്ടായിരുന്നു. അതെ സമയം അറബ് മുസ്ലിം രാജ്യങ്ങളിലും കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം അമേരിക്ക നേടിയെടുത്തിരുന്നു. ഒരേ സമയം വേട്ടക്കാരനെയും ഇരയെയും വരുതിയില്‍ നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പ്രദേശത്ത് ഇസ്രായേല്‍ തുടര്‍ന്ന് പോരുന്ന അക്രമങ്ങളുടെ പിമ്പലം അമേരിക്ക എന്നത് ഒരു പരസ്യമായ കാര്യമാണ്.
ഒരാള്‍ ജൂതനായി എന്നതും ഒരു രാഷ്ട്രം ഉണ്ടായി എന്നതും ഒരാളെയോ ഒരു രാഷ്ട്രത്തെയോ വെറുക്കാന്‍ കാരണമല്ല. എന്ത് കൊണ്ട് അറബ് മുസ്ലിം രാജ്യങ്ങള്‍ ഒരു ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കേണ്ടി വന്നു എന്ന ചോദ്യത്തിന് ഉത്തരം പലവുരി നാം ചര്‍ച്ച ചെയ്തതാണ്. വര്‍ത്തമാന അമേരിക്കന്‍ പ്രസിഡന്റ് ഒരു തികഞ്ഞ വംശീയ വാദിയാണ് എന്നത് ആരും സമ്മതിക്കും. ഒരു മുസ്ലിം വിരുദ്ധ മനസ്സ് അദ്ദേഹത്തില്‍ തുടക്കം മുതല്‍ കാണാം. അമേരിക്കന്‍ വിസ നിഷേധിക്കപ്പെട്ട രാജ്യങ്ങളില്‍ അധികവും മുസ്ലിം രാജ്യങ്ങളായിരുന്നു എന്നത് നാം കണ്ടതാണ്. ഒരു ഇസ്ലാമോഫോബിക്ക് മനസ്സ് അമേരിക്കന്‍ ഭരണ കൂടങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ഇത്രയും പരസ്യമായ നിലപാട് സ്വീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് എന്നത് ഒരു പക്ഷെ ട്രംപിനു മാത്രം അവകാശപ്പെട്ടതാകാം.
Also read: വടക്കുകിഴക്കന്‍ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ട്
ആ ട്രംപിനെ തന്നെയാണ് മുസ്ലിം ലോകത്തെ പ്രമുഖര്‍ സമാധാനത്തിന്റെ ദൂതനായി വിശേഷിപ്പിച്ചത് എന്നതും നാം വായിച്ചതാണ്. താന്‍ അധികാരത്തില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് മുസ്ലിം നാടുകളും ഇസ്രായേലും തമ്മിലുള്ള ബന്ധം നന്നാക്കുക എന്നതു ട്രംപ് മനസ്സില്‍ കണ്ട കാര്യമാണ്. ക്യൂബ അമേരിക്ക ബന്ധം ശരിപ്പെടുത്താന്‍ അന്നത്തെ പ്രസിഡന്റ് ഒബാമ കാണിച്ച മനോധര്‍മ്മം പോലെ അറബ് നാട്ടുകളില്‍ ഇസ്രയേലിന് പരമാവധി ഇടം വാങ്ങി നല്‍കുക എന്നത് ട്രമ്പ് മനസ്സില്‍ കണ്ട കാര്യമാണ്.
മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ ഇസ്രയേലുമായി യു എ ഇ ബന്ധം സ്ഥാപിക്കാനുണ്ടായ പ്രത്യേക സാഹചര്യം ആര്‍ക്കും മനസ്സിലായിട്ടില്ല. യു എ ഇ യെ തന്നെ എന്ത് കൊണ്ട് ആദ്യം ആ വഴിക്ക് അമേരിക്ക കൊണ്ട് വന്നു? . അത്തരം ചര്‍ച്ചകള്‍ ലോകത്ത് നടക്കുന്നുണ്ട്. ചെറിയ രാജ്യമാണെങ്കിലും സാമ്പത്തിക അടിത്തറയുള്ള രാജ്യമാണ് യു എ ഇ. ഇതേ കാരണത്തിന്റെ പേരില്‍ ഇന്ന് ട്രംപിനെ ഒരു നോര്‍വീജയന്‍ lawmaker നോബൈല്‍ സമ്മാനത്തിനു നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നാണു വാര്‍ത്ത. യു എ ഇ ഇസ്രായേല്‍ സഹകരണ കരാര്‍ അവിടെ മാത്രം നില്‍ക്കില്ല എന്നതിന്റെ സൂചനയായി ഈ നീക്കത്തെ ലോകം വിലയിരുത്തും.
“ പ്രസിടന്റ്റ് ട്രംപിന്റെ നടപ്പാക്കിയ ഇസ്രായേല്‍ യു എ ഇ സമധാന കരാര്‍ വളരെ വ്യത്യസ്തമായ ഒന്നാണ്” ട്രംപിനെ നിര്‍ദ്ദേശിച്ച Christian Tybring-Gjedde റോയിട്ടേഴ്സ്നോട് ഇങ്ങിനെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലോകം മുഴുവന്‍ എത്തിര്‍ത്തിട്ടും ജറുസലം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ ട്രംപിനു ഒരു തടസ്സവും ഉണ്ടായില്ല. ഫലസ്തീന്‍ സമാധാന കരാര്‍ ഇപ്പോഴും ഒന്നുമാകാതെ കിടക്കുന്നു . അതിനിടയില്‍ ശത്രുവിനെ അങ്ങോട്ട് പോയി സുഖിപ്പിക്കാന്‍ മുസ്ലിം രാജ്യങ്ങള്‍ മത്സരിക്കുന്നു. തങ്ങള്‍ എതിര്‍ക്കുന്ന കാലത്തും ഇസ്രയേല്‍ നിലനിന്നത് അമേരിക്കയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍. ഇപ്പോള്‍ അവരെ ഒന്നിപ്പിക്കതും അമേരിക്ക തന്നെ എന്നതാണ് കാര്യത്തിലെ വലിയ തമാശ.