ഹേഗ്: ഖത്തര്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉപരോധത്തിലൂടെ യു.എ.ഇ ലംഘിച്ചെന്നും അവ പുന:സ്ഥാപിക്കണമെന്നും യു.എന്‍ പരമോന്നത കോടതി ഉത്തരവിട്ടു. യു.എ.ഇക്കെതിരെ യു.എന്നിന്റെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഖത്തര്‍ നല്‍കിയ പരാതിയിലാണ് കോടതി അഭിപ്രായം പ്രകടിപ്പിച്ചത്.
യു.എ.ഇയില്‍ നിന്നും പുറത്താക്കിയ ഖത്തരികളെ അവരുടെ കുടുംബവുമായി കൂടിച്ചേരാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവരോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. യു.എ.ഇയിലെ വിവിധ സര്‍വകലാശാലകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. യു.എ.ഇയിലെ കോടതിയുടെ സേവനങ്ങള്‍ ഖത്തരികള്‍ക്കും ലഭ്യമാക്കണമെന്നും യു.എന്‍ കോടതി ഉത്തരവിട്ടു.
ഖത്തറിനെതിരെ യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം യു.എ.ഇയിലുള്ള ഖത്തര്‍ പൗരന്മാരെ രാജ്യത്തു നിന്നും പുറത്താക്കുകയും ജോലികളില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങള്‍ നീക്കം ശക്തമായതോടെയാണ് ഖത്തര്‍ യു.എന്‍ കോടതിയെ സമീപിച്ചതും പരാതി ഉന്നയിച്ചതും.
നിരവധി പേര്‍ക്ക് യു.എ.ഇയില്‍ കുടുംബവും ധാരാളം സ്വത്തുക്കളുമുണ്ട്. അവയെല്ലാം ഉപേക്ഷിക്കേണ്ടി വരികയും കടുത്ത മനുഷ്യാവകാശ ലംഘനമാണ് യു.എ.ഇയുടേതെന്നും ഖത്തര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഖത്തര്‍ ഉപരോധം ഒരു വര്‍ഷം പിന്നിട്ട ജൂണ്‍ 11നായിരുന്നു ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.
ഖത്തര്‍ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നാരോപിച്ചായിരുന്നു സൗദി,യു.എ.ഇ,ബഹ്റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് ചൂണ്ടിക്കാട്ടി ഖത്തര്‍ നിരവധി തവണ ആരോപണം നിഷേധിച്ചിരുന്നു.