നരേന്ദ്ര മോദിയുടെ ഭരണത്തിൽ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 142! പാരിസ് ആസ്ഥാനമായുള്ള റിപ്പോർട്ടർ വിത്തൗട്ട് ബോർഡേഴ്സ് (ആർ എസ് എഫ്) 180 രാജ്യങ്ങളിലെ മാധ്യമ പ്രവർത്തങ്ങൾ വിലയിരുത്തിയാണ് ഈ ഡാറ്റ പുറത്തു വിട്ടത്. “മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആരാച്ചർമാർ” എന്ന് ആരോപിക്കപ്പെടുന്ന 37 ഭരണാധികാരികളുടെ പട്ടികയിൽ മോദിയുമുണ്ട്. ലിസ്റ്റിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ് എന്നിവരുമുണ്ടെന്നതാണ് മോദിയുടെ ആശ്വാസം. മോദിയുടെ സുഹൃത്ത് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സ, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ എന്നിവരും പട്ടികയിലുണ്ട്.
2001 ൽ മുഖ്യമന്ത്രിയായപ്പോൾ വാർത്തകളും വിവരങ്ങളും പൂർണമായി നിയന്ത്രിക്കുന്ന പരീക്ഷണശാലയായി ഗുജറാത്തിനെ മാറ്റിയ മോദി 2014 ൽ പ്രധാനമന്ത്രിയായ ശേഷം ഇതേ രീതി ദേശീയ തലത്തിൽ നടപ്പാക്കി വരുന്നുവെന്നാണ് ആർ എസ് എഫിന്റെ കണ്ടെത്തൽ. താൻ പ്രസരിപ്പിക്കുന്ന ആദർശത്തിന് നിയമ പരിവേഷം നൽകാനായി മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസംഗങ്ങളും വാചോടാപങ്ങളുമായി നിറഞ്ഞുനിൽക്കുക എന്നതാണ് മോദിയുടെ രീതിയെന്നും ഇതിനായി മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമസ്ഥന്മാരായ ശതകോടീശ്വരൻമാരുമായി അദ്ദേഹം അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടത്തുന്ന “യോദ്ധാക്കൾ” എന്നറിയപ്പെടുന്ന ഓൺലൈൻ ട്രോളുകളുടെ ഒരു സൈന്യം മോദി വളർത്തിയെടുത്തിട്ടുണ്ടെന്നും ആർഎസ്‌എഫ് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യുന്ന പത്രപ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ‘സിക്കുലർ’ എന്ന് മുദ്രകുത്തുക, അവർക്കെതിരെ കള്ളക്കേസ് കൊടുക്കുക, മുഖ്യധാര മാധ്യമങ്ങളിലൂടെ അപമാനിക്കുക, സൈബർ ആക്രമണം സംഘടിപ്പിക്കുക തുടങ്ങിയവ മോദി ഭക്തരുടെ പതിവ് പരിപാടിയാണെന്ന് എത്ര കൃത്യമായാണ് ആർഎസ്‌എഫ് വരച്ചുകാട്ടുന്നത്!