Current Date

Search
Close this search box.
Search
Close this search box.

ജപ്പാനില്‍ മുസ്‌ലിംകള്‍ക്ക് സ്വാഗതമോതി സഞ്ചരിക്കുന്ന പള്ളി

ടോക്കിയോ: നീലയും വെള്ളയും നിറം കലര്‍ന്ന വലിയ ഒരു ട്രക്ക് ടോക്കിയോവിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനു പുറത്തെത്തി. സ്‌റ്റേഡിയത്തിനു പുറത്ത് ഒതുക്കി നിര്‍ത്തിയ വാഹനത്തിന്റെ വലിയ സ്ലൈഡിങ് ഡോറുകള്‍ തുറന്നു. ”വെല്‍കം റ്റു ദ മൊബൈല്‍ മോസ്‌ക്” എന്നായിരുന്നു ഡോറില്‍ എഴുതി വെച്ചത്. എന്തിനും ഏതിനും സഞ്ചരിക്കുന്ന സംവിധാനങ്ങള്‍ ഉള്ള ഈ കാലത്ത് മുസ്‌ലിംകള്‍ക്ക് അവരുടെ നിര്‍ബന്ധ ആരാധനയായ നമസ്‌കാരം നിര്‍വഹിക്കാനായി മൊബൈല്‍ പള്ളി ഒരുക്കി വ്യത്യസ്ഥരാവുകയാണ് ജപ്പാന്‍.

ടോക്കിയോ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഇവന്റ്‌സ് കമ്പനി ആണ് ഈ വേറിട്ട സൗകര്യം ഒരുക്കിയിരിക്കുന്നത്. 2020ലെ സമ്മര്‍ ഒളിംപിക്‌സിന് ആദിഥേയത്വം വഹിക്കുന്നതിന്റെ മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന അതിഥികളെ സ്വീകരിക്കാനായാണ് ഈ മൊബൈല്‍ മസ്ജിദ് തയാറാക്കിയത്. ഒളിംപിക്‌സിനായി ജപ്പാനിലെത്തുന്ന മുസ്‌ലിംകള്‍ക്ക് സൗകര്യം ചെയ്തു നല്‍കാന്‍ വേണ്ടിയാണ് ഇത് തയാറാക്കിയത്. ഒളിംപിക്‌സിലെ വ്യത്യസ്ഥ വേദികളിലേക്ക് മൊബൈല്‍ മസ്ജിദ് സഞ്ചരിക്കും.

മുസ്‌ലിംകള്‍ക്ക് മാത്രം സൗകര്യം ചെയ്തു നല്‍കുന്നതിന്റെ ഭാഗമായല്ല ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും മറിച്ച് ജപ്പാന്‍ അന്താരാഷ്ട്ര സമൂഹത്തെ പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണെന്നും ടോക്കിയോവിലെ യസി പ്രൊജക്റ്റ് സി.ഇ.ഒ യസുഹരു ഇന്നോ പറഞ്ഞു. ജപ്പാന്‍ അതിഥികളെ സ്വീകരിക്കുന്നതില്‍ തുറന്ന സമീപനം കൈകൊള്ളുന്നവരാണ്. ജപ്പാന്റെ ആതിഥേയ മര്യാദ മറ്റുള്ളവര്‍ക്ക് പങ്കു വെക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. നാലു വര്‍ഷം മുന്‍പ് ഖത്തര്‍ സന്ദര്‍ശിച്ച വേളയിലാണ് ഇത്തരമൊരു പദ്ധതിക്ക് പ്രചോദനമായതെന്നും വിവിധ മതങ്ങള്‍ക്കിടയിലെ വിടവുകള്‍ നികത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ടയോട്ട സിറ്റിയിലെ ടയോട്ട ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്താണ് ആദ്യ മൊബൈല്‍ മോസ്‌ക് ഫ്‌ളാഗ് ഓഫ് ചെയ്തത്. 50 പേര്‍ക്ക് ഒരേ സമയം നമസ്‌കരിക്കാവുന്ന 48 സ്‌ക്വയര്‍ മീറ്റര്‍ വലുപ്പത്തിലുള്ള ട്രക്ക് ആണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 25 ടണ്‍ ഭാരമുള്ള വാഹനത്തിലെ പ്രവേശന കവാടം വാഹനത്തിലേക്ക് തന്നെ മടക്കിവെക്കാവുന്ന രൂപത്തിലുള്ളതാണ്. വുദൂ എടുക്കാനുള്ള ടാപ്പുകളും വാഷിങ് ഏരിയയും ശീതീകരിച്ച വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ലോകത്ത് സമാധാനം നിനിര്‍ത്താനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മത സൗഹാര്‍ദത്തിന്റെയും സഹവര്‍തിത്വത്തിന്റെയും പുതിയ പാത ഒരുക്കി ലോകത്തിന് മാതൃകയാവുകയാണ് ജപ്പാന്‍.

Related Articles