ജറൂസലേം: വെള്ളിയാഴ്ചയിലെ ജുമുഅക്കിടയിലും മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത. വെടിവെപ്പില്‍ 15 ഓളം ഫലസ്തീന്‍ വിശ്വാസികള്‍ക്ക് പരുക്കേറ്റതായി ഖുദ്‌സ് നെറ്റ്‌വര്‍ക്ക് ട്വീറ്റ് ചെയ്തു. മൂന്നു പേര്‍ മസ്ജിദിലെ സുരക്ഷ ഉദ്യോഗസ്ഥരാണ്. അല്‍ അഖ്‌സ അധികൃതരും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേല്‍ സൈന്യം പള്ളിയില്‍ നിന്നും പുറത്തേക്കുള്ള കവാടം ഉപരോധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്കു നേരെ ടിയര്‍ഗ്യാസ്,ഗ്രനേഡ് പ്രയോഗവും സൈന്യം നടത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രായേല്‍ പൊലിസ് അല്‍ അഖ്‌സയിലേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചു.
പള്ളിക്കു നേരെ ആക്രമണം നടത്തിയതിന്റെ കാരണം വ്യക്തമല്ല. ഇക്കാര്യത്തില്‍ അവ്യക്തമായ വിശദീകരണമാണ് സൈന്യം നല്‍കുന്നത്. പള്ളിയിലേക്ക് ഇരച്ചുകയറിയ അന്‍പതോളം പൊലിസുകാര്‍ 20ഓളം പേരെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി നിരവധി വിശ്വാസികള്‍ ഒരുമിച്ചുകൂടിയ സമയത്തായിരുന്നു വെടിവെപ്പ്.