94 വയസ്സിലെത്തിനിൽക്കുന്ന, പ്രായവും രോഗവും തളർത്തിയ ലോകപ്രശ്സ്ത ഇസ്‌ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവിയുടെ (06/08/2020ലെ) ഇടറുന്ന ശബ്ദത്തിലുള്ള വാക്കുകളാണിത്! ഇസ്‌ലാമിക സന്ദേശത്തിന്റെ വാഹകരും അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകരുമാകാൻ മുസ്‌ലിംകളെ ആഹ്വാനം ചെയ്തും, കൊറോണയെന്ന വിപത്തിൽനിന്ന് ലോകം രക്ഷപ്പെടാൻ പ്രാർത്ഥിച്ചുമാണ് അദ്ദേഹം തന്റെ സംസാരം അവസാനിപ്പിക്കുന്നത്.
ലോക മുസ്‌ലിം സമൂഹത്തിന്റെ വിളക്കാണ് ഖറദാവി. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി അതിൽനിന്ന് മുത്തും പവിഴവും കോരിയെടുത്ത് സമൂഹത്തിന് നിർലോഭം ദാനം ചെയ്ത മഹാ പണ്ഡിതൻ. ക്ഷമാപണ മനസ്സ് വിട്ടുണരാൻ, ആദർശത്തിലും നിലപാടിലും കരുത്തരാകാൻ മുസ്‌ലിംകളെ ആഹ്വാനം ചെയ്തുകൊണ്ടേയിരുന്ന ചിന്തകനും പ്രഭാഷകനും എഴുത്തുകാരനും.
ആധുനിക മുസ്‌ലിം സമൂഹത്തെ ധീരതയോടെ നയിച്ച, അനീതിയുടെ വക്താക്കളെയും സ്വേച്ഛാധിപതികളെയും തെല്ലും കൂസാത്തതിനാൽ പലരുടെയും അനിഷ്ടം ഏറ്റുവാങ്ങിയ, അക്കാരണത്താൽ ഇസ്‌ലാം വിരോധികളുടെ കണ്ണിലെ കരടായി മാറിയ, കാലഘട്ടത്തിന്റെ ഇസ്‌ലാമിക ശബ്ദം ഡോ. ഖറദാവിയെ അല്ലാഹു അനുഗ്രഹിക്കട്ടെ.