Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പ്: സ്റ്റേഡിയം നിര്‍മാണ തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനമില്ലെന്ന് ആംനെസ്റ്റി

ദോഹ: 2022ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ലോകകപ്പിന്റെ സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനമില്ലെന്ന് പരാതി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നൂറ് തൊഴിലാളികള്‍ക്കെങ്കിലും കഴിഞ്ഞ ഏഴു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അല്‍ ബയ്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട Qatar Meta Coats (QMC) എന്ന കമ്പനിയിലെ ജോലിക്കാര്‍ക്കാണ് ശമ്പളം മുടങ്ങിക്കിടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 847 മില്യണ്‍ ഡോളറിനാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. 2019 തുടക്കം മുതല്‍ ശമ്പളത്തില്‍ കാലതാമസം വരുന്നുണ്ടെന്നും 2020ഓടെ അത് വര്‍ധിച്ചെന്നും രാജ്യം ലോക്ക്ഡൗണില്‍ ആയതോടെ പ്രതിസന്ധി രൂക്ഷമായി വര്‍ധിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ആംനെസ്റ്റി ഇക്കാര്യം QMC,ഖത്തര്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് കുറച്ച് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയെന്നും എന്നാല്‍ പലര്‍ക്കും ഇപ്പോഴും കുടിശ്ശിക കിട്ടാന്‍ ബാക്കിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles