ആംസ്റ്റര്‍ഡാം: സ്വീഡനിലെയും നെതര്‍ലന്‍ഡ്‌സിലെയും വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് അറബ്-മുസ്‌ലിം ലോകം. നെതര്‍ലന്‍ഡ്‌സിലെ തീവ്ര വലതുപക്ഷ നേതാവ് എഡ്വിന്‍ വാഗന്‍സ്ഫെല്‍ഡ് വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച സംഭവത്തെ ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ചൊവ്വാഴ്ച അപലപിച്ചു. തിങ്കളാഴ്ച ഡച്ച് നഗരമായ ഹേഗില്‍ തീവ്രപക്ഷക്കാരന്‍ എഡ്വിന്‍ വാഗന്‍സ്ഫെല്‍ഡ് വിശുദ്ധ ഖുര്‍ആന്‍ കീറുകയും കത്തിക്കുകയും ചെയ്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച, സ്റ്റോക്ക്ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ സ്വീഡിഷ് തീവ്ര വലതുപക്ഷക്കാരന്‍ റാസ്മസ് പലുദന്‍ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നെതര്‍ലന്‍ഡ്‌സിലെ സംഭവം. സ്വീഡിഷ് തീവ്ര വലതുപക്ഷ നേതാവിന്റെ പ്രവൃത്തിയെ യു.എസ്, റഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചിരുന്നു.
ഹേഗിലെ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അങ്കാറയിലെ ഡച്ച് അംബാസഡര്‍ ജോപ് വിജ്‌നാന്‍ഡ്‌സിനെ വിളിച്ചുവരുത്തി. ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന് തുര്‍ക്കി രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെയോ മുസ്‌ലിംകളുടെയോ വിശ്വാസത്തെ സ്വീഡന്‍ മാനിക്കുന്നില്ലെങ്കില്‍, നാറ്റോ അംഗത്വവുമായി ബന്ധപ്പെട്ട് ഞങ്ങളില്‍ നിന്ന് യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉര്‍ദുഗാന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
നെതര്‍ലന്‍ഡ്സിലെ ഇസ്ലാം വിരുദ്ധ പ്രസ്ഥാനമായ പെഗിഡയുടെ (Pegida) നേതാവ് എഡ്വിന്‍ വാഗന്‍സ്ഫെല്‍ഡ് പ്രകോപനപരമായ വിഡിയോ തിങ്കളാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു. 2022 ഒക്ടോബറില്‍, റോട്ടര്‍ഡാമില്‍ പെഗിഡ അനുകൂലികള്‍ പങ്കെടുത്ത റാലിക്കിടെ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡച്ച് പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തിയാണ് എഡ്വിന്‍ വാഗന്‍സ്ഫെല്‍ഡ്.