കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ പ്രത്യക്ഷ സമരവും നിയമപരമായ നടപടികളും സ്വീകരിക്കാനാണ് നീക്കം.
വഫഖ് നിയമങ്ങള്‍ക്ക് എതിരാണ് സര്‍ക്കാര്‍ തീരുമാനം. ഇതു നിയമപരമായി നിലനില്‍ക്കില്ല. മതവിശ്വാസമില്ലാത്തവര്‍ ബോര്‍ഡില്‍ വരുന്നത് ശരിയല്ലെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്ലിം ജമാഅത്ത് ഒഴികയുള്ള പ്രധാനപ്പെട്ട സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തു. അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കുവിട്ട തീരുമാനത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കേരള മുസ്ലിം ജമാഅത്ത് പറഞ്ഞു. ആശങ്കകള്‍ അകറ്റുമെന്ന് ഉറപ്പുനല്‍കിയതായി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളും അറിയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി. മുജീബ് റഹ്‌മാന്‍, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. മോയിന്‍കുട്ടി (സമസ്ത) ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), കെ. സജ്ജാദ് (വിസ്ഡം) തുടങ്ങിയവര്‍ പങ്കെടുത്തു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV