തിരുവനന്തപുരം: 42 വര്‍ഷക്കാലം ജമാഅത്തെ ഇസ്ലാമി സി.പി.എമ്മുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നെന്നും ആ സമയത്തൊന്നും സി.പി.എമ്മിന് ജമാഅെത്ത ഇസ്ലാമി വര്‍ഗ്ഗീയ കക്ഷിയായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയത് മുതല്‍ 2019 വരെ 42 വര്‍ഷം സിപി.എമ്മിന്റെ സഹയാത്രികരായിരുന്നു ജമാഅത്ത്. അന്നൊന്നും അവര്‍ സി.പി.എമ്മിന് വര്‍ഗ്ഗീയകക്ഷി ആയിരുന്നില്ല.
2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ യു.ഡി.എഫിനെ പിന്തുണച്ചതോടുകൂടിയാണ് സി.പി.എമ്മിന് അവര്‍ വര്‍ഗ്ഗീയകക്ഷിയായയത്. ജമാഅത്ത് ആസ്ഥാനത്തെത്തി മാറിമാറി വരുന്ന അമീറുമാരെ പിണറായി വിജയന്‍ എത്രയോ തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ തള്ളിപ്പറയുകയാണെന്നും സതീശന്‍ ആരോപിച്ചു.
ആര്‍.എസ്.എസ്-മുസ്ലിം സംഘടന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നത് അസംബന്ധമാണ്്. പിണറായിയും കോടിയേരിയും ചേര്‍ന്ന് ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ വത്സന്‍ തില്ലങ്കേരിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അവര്‍ അത് രഹസ്യമായി മൂടിവെക്കാന്‍ ശ്രമിച്ചു. അതിന് ശേഷം ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം ഉണ്ടായിട്ടില്ല. അതിന് ശേഷം സിപി.എം കൂടുതലായും കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ കൊല്ലാന്‍ തുടങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.