വാഷിങ്ടണ്‍: അമേരിക്ക-ഇറാന്‍ പോര് ദിനേന വഷളായിക്കൊണ്ടിരിക്കുമ്പോള്‍ ഇരു രാഷ്ട്ര നേതൃത്വത്തിന്റെയും പരസ്യമായ വെല്ലുവിളികളും തുടരുന്നു. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പദാന പ്ലാന്റായ സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലും ഇറാനാണെന്ന ആരോപണവുമായി യു.എസ് രംഗത്തെത്തിയതോടെയാണ് ഇരു രാജ്യവും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നത്. ആരോപണം ഇറാന്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും എന്നാല്‍ ഇറാനുമായി ഒരു യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഈ നിമിഷം അങ്ങിനെ ആവാനേ വഴിയുള്ളൂ. ഞങ്ങള്‍ക്ക് ഇതിനകം തന്നെ അറിയാം അത് ഇറാന്‍ ആവാന്‍ ആണ് സാധ്യത. എന്നാല്‍ യു.എസിന് കൂടുതതല്‍ തെളിവുകള്‍ വേണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കവെ തിങ്കളാഴ്ച ട്രംപ് പറഞ്ഞു.
അതേസമയം യു.എസുമായുള്ള ഒരു ചര്‍ച്ച ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാനെ പരമാവധി തകര്‍ക്കുക എന്നതാണ് യു.എസിന്റെ ലക്ഷ്യമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ പറഞ്ഞു. ഇത് വിലപ്പോവില്ല. ഒരു തലത്തിലും യു.എസുമായി ചര്‍ച്ചകള്‍ നടക്കില്ലെന്ന് തന്നെയാണ് എല്ലാ ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥരും ഏകകണ്ഡമായി വിശ്വസിക്കുന്നതെന്നും ഖാംനഈ പറഞ്ഞു. ഇറാനുമായി ചര്‍ച്ചക്കില്ലെന്ന് നേരത്തെ യു.എസും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇറാനും ഇതേ നിലപാട് ആവര്‍ത്തിച്ചത്.