വാഷിങ്ടൺ: ഇറാൻ ആണവ കരാറിലേക്ക് മടങ്ങാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങളെ സംബന്ധിച്ച് വർധിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് യു.എസ് പ്രതിനിധി സംഘം ഈ ആഴ്ച മിഡിൽ ഈസ്റ്റ് സന്ദർശിക്കുമെന്ന് അൽജസീറ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. പ്രധാന സഖ്യക്ഷികളായ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാഷ്ട്രങ്ങളുമായി ചർച്ച നടത്തും. വൈറ്റ്ഹൗസ് മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്രെറ്റ് മക്ഗുർക്ക്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൗൺസിലർ ഡെറക് ചൊലറ്റ് എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത് -മുതിർന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴസും ബ്ലൂബർഗും റിപ്പോർട്ട് ചെയ്തു.
യു.എസ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ സുപ്രധാന വിഷയങ്ങളും, മിഡിൽ ഈസ്റ്റ് മേഖലയിലെ അസ്വസ്ഥതകൾ പരിഹിരിക്കുന്നതിന് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ചർച്ച ചെയ്യുന്നതിന് പ്രതിനിധി സംഘം വരും ആഴ്ചയിൽ സന്ദർശനം നടത്തുമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. അന്തിമ യാത്രമാർഗങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. സൗദിയും, യു.എ.ഇയും, ഈജിപ്തും, ജോർദാനും സന്ദർശിക്കാൻ സംഘത്തിന് താൽക്കാലിക പദ്ധതികളുണ്ടായിരുന്നു.
സന്ദർശനത്തിൽ 50 എഫ്-35 യുദ്ധവിമാനങ്ങൾ, 18 ഡ്രോണുകൾ ഉൾപ്പെടെ 23 ബില്യൺ ഡോളറിന്റെ സൈനിക ഉപകരണങ്ങൾ യു.എ.ഇക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് ഭരണകൂടം ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതാണ്.