വാഷിങ്ടണ്‍: ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക പദവിയെയും നിലനില്‍പ്പിനെയും ബാധിക്കുമെന്ന് യു.എസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട്. യു.എസ് പ്രതിനിധിസഭയിലെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്). സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്നും സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. അതേസമയം, ഇത് യു.എസ് ജനപ്രതിനിധിസഭയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ല. ഇതു ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക.
ഡിസംബര്‍ 18നാണ് സി.ആര്‍.എസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭയും നേരത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്ലിംകള്‍ക്ക് എതിരെയുള്ള വിവേചനമാണ്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു.
‘ശ്രീലങ്ക (ബുദ്ധമതം, തമിഴ് ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നു), ബര്‍മ (ബുദ്ധമതം, റോഹിംഗ്യന്‍ മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്നു) പോലുള്ള മറ്റു അയല്‍ രാജ്യങ്ങളിലെ കുടിയേറ്റക്കാരെ എന്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു? അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം ന്യൂനപക്ഷങ്ങളായ പാക്കിസ്ഥാനിലെ അഹമ്മദിയകള്‍, ഷിയകള്‍ എന്നിവര്‍ക്കും നിയമത്തിന്റെ കീഴില്‍ സംരക്ഷണം ലഭിക്കുന്നില്ല’ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ആഭ്യന്തര രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ആനുകാലിക റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന വിഭാഗമാണു സി.ആര്‍.എസ്.