Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ അട്ടിമറി: പ്രസിഡന്റിനെ പിന്തുണച്ച് യു.എ.ഇ

അബൂദബി: തുനീഷ്യയിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത പ്രസിഡന്റ് ഖഈസ് സഈദിനെ പിന്തുണച്ച് യു.എ.ഇ.
തുനീഷ്യന്‍ പാര്‍ലമെന്റ് മരവിപ്പിക്കാനും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കാനുമുള്ള തുണീഷ്യന്‍ പ്രസിഡന്റ് ഖഈസ് സെയ്ദിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗാര്‍ഗിഷ് പറഞ്ഞത്. ശനിയാഴ്ച അദ്ദേഹം സഈദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്ക്് ശേഷമാണ് അദ്ദേഹം യു.എ.ഇയുടെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്.

പ്രസിഡന്റ് സഈദിന്റെ അധികാര അട്ടിമറിക്ക് പിന്നില്‍ യു എ ഇക്ക് പങ്കുണ്ടെന്ന് നേരത്തെ തുനീഷ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹ്ദ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് യു.എ.ഇ നിഷേധിച്ചിരുന്നു. ജൂലൈ 25നാണ് പ്രസിഡന്റ് ഖഈസ് സഈദ് തുനീഷ്യന്‍ പ്രധാനമന്ത്രിയെ അധികാരത്തുനിന്ന് പുറത്താക്കി ഭരണം പിടിച്ചെടുത്തത്. ഭരണഘന അട്ടിമറി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

അതേസമയം, രാജ്യത്തെ ശക്തമായ തൊഴിലാളി യൂണിയനില്‍ നിന്നും അമേരിക്ക, ഫ്രാന്‍സ്, യു.എന്‍ എന്നിവരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടും, സഈദ് ഇതുവരെ ഒരു പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാന്‍ തയാറായിട്ടില്ല. രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള നടപടികളോ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

പാര്‍ലമെന്റ് മരവിപ്പിക്കാനും എക്സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കാനുമുള്ള തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് കഴിഞ്ഞയാഴ്ച സഈദ് ആവര്‍ത്തിച്ചിരുന്നു. തുനീഷ്യയില്‍ സഈദ് സ്വേച്ഛാധിപത്യ ഭരണം കൊണ്ടുവരുമെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

Related Articles