വാഷിങ്ടണ്‍: ഗ്വാണ്ടനാമോ തടവറയില്‍ നീണ്ട 17 വര്‍ഷം ക്രൂരപീഡനങ്ങള്‍ നേരിട്ട രണ്ട് യെമനി തടവുകാര്‍ക്ക് മോചനം. കുറ്റമൊന്നുമില്ലെന്ന് കാണിച്ചാണ് ഇരുവരെയും ജൂണ്‍ എട്ടിന് അമേരിക്ക വിട്ടയച്ചത്. യെമന്‍ പൗരന്മാരായ അലി അല്‍ ഹജ്ജ്, അബ്ദുല്‍ സലാം അല്‍ ഹിലാല്‍ എന്നിവരാണ് നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതരായത്. യു.എസ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
ജയിലിലെ പീരിയോഡിക് റിവ്യൂ ബോര്‍ഡ് ആണ് ഇവര്‍ അമേരിക്കയുടെ സുരക്ഷക്ക് ഭീഷണിയല്ലെന്നും ഇവര്‍ക്കെതിരെ കാര്യമായ കുറ്റമൊന്നുമില്ലെന്നും പറഞ്ഞ് വിട്ടയക്കാന്‍ തീരുമാനിച്ചത്.
2002ലാണ് ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന പേരില്‍ നടത്തിയ വേട്ടയിലാണ് യു.എസ് ഭരണകൂടം ഇരുവരെയും അറസ്റ്റ് ചെയ്ത് ഗ്വാണ്ടനാമോയിലെത്തിച്ചത്. സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിന്റെ പേരില്‍ അറസ്റ്റിലാകുന്ന അല്‍-ഖ്വയ്ദ അംഗങ്ങള്‍ക്ക് എന്ന പേരിലാണ് അമേരിക്ക ക്യൂബയില്‍ ഗ്വാണ്ടനാമോ തടവറ ഒരുക്കിയത്. തീര്‍ത്തും മനുഷ്യത്വരഹിതമായ രീതിയില്‍ ക്രൂര പീഡനങ്ങള്‍ നടക്കുന്നുവെന്നാരോപണത്താല്‍ കുപ്രസിദ്ധിയാര്‍ജിച്ച തടവറയായിരുന്നു സ്ഥിതി ചെയ്യുന്ന ഗ്വാണ്ടനാമോ.