മോസ്‌കോ: വടക്കുകിഴക്കന്‍ സിറിയയിലെ യുദ്ധ മേഖലയായ ഇദ്‌ലിബില്‍ റഷ്യയും തുര്‍ക്കിയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയായി. വ്യാഴാഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനും സംയുക്തമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇരുവരും തമ്മില്‍ ചര്‍ച്ച ആറു മണിക്കൂര്‍ നീണ്ടുനിന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇദ്‌ലിബ് അക്ഷരാര്‍ത്ഥത്തില്‍ ചോരക്കളമായിരുന്നു. റഷ്യയുടെ പിന്തുണയുള്ള സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിന്റെ സൈന്യവും വിമത പോരാളികളും തമ്മിലാണ് മേഖലയില്‍ പ്രധാന പോരാട്ടം. ഇദ്‌ലിബില്‍ തുര്‍ക്കിയോട് ചേര്‍ന്ന അതിര്‍ത്തിയില്‍ തുര്‍ക്കി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചകളില്‍ റഷ്യന്‍ സൈന്യവും തുര്‍ക്കി സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍ നടന്നിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതെന്ന് ഇരു നേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു.