Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ബന്ധം: മറ്റു രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് യു.എ.ഇയോട് ട്രംപ്

വാഷിങ്ടണ്‍: ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ മറ്റു അറബ് രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് യു.എ.ഇയോട് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റും യു.എ.ഇ ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സായിദും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ‘അറബ് 48’ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജുദ് ദീരെയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് സംബന്ധിച്ച് യു.എ.ഇയുടെ പാത പിന്തുടരാന്‍ മേഖലയിലെ മറ്റ് രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ കൈകൊള്ളണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് മുക്തനായ ട്രംപിന് ആശംസ അര്‍പ്പിച്ച ബിന്‍ സായിദിന് ട്രംപ് നന്ദി അറിയിച്ചു. ഇസ്രായേലുമായുള്ള കരാറില്‍ ഒപ്പിട്ടതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.

സെപ്റ്റംബര്‍ 15നാണ് വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അബ്രഹാം ഉടമ്പടി എന്നാണ് കരാറിന് പേര് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്.

 

Related Articles