കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും വാഗ്മിയും ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീറും നിലവിലെ കേന്ദ്ര ശൂറ അംഗവുമായ ടി.കെ അബ്ദുല്ല അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് അല്‍പനാളായി സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു. മയ്യിത്ത് ഇന്ന് രാത്രി 7 മുതല്‍ നാളെ (ശനി) രാവിലെ 8 വരെ പാലേരി കുറ്റ്യാടി ഐഡിയല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ജീവിത രേഖ:
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ല്‍ ജനിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കല്‍ മദീനതുല്‍ ഉലൂം, കാസര്‍ഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1959-ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ആലിയ അറബിക് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, 1950 ല്‍ ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന ഹാജിസാഹിബിന്റെ നിര്‍ദ്ദേശപ്രകാരം പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ ചേര്‍ന്നു. 1959-ല്‍ ഹാജിസാഹിബിന്റെ മരണത്തെ തുടര്‍ന്ന് ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964-ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു.
1995 അവസാനത്തില്‍ കെ. സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രബോധനത്തില്‍ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവര്‍ത്തനം ചെയ്തു
ഉത്തരവാദിത്വങ്ങള്‍:
1972-1979, 1982-1984 കാലയളവുകളില്‍ രണ്ട് തവണയായി 10 വര്‍ഷത്തിലധികം ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീറായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം മുതല്‍ സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതല്‍ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുല്‍ ഉലമാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.
അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. കേരള മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. കൂടാതെ അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, ഐ. എസ്. ടി. മെമ്പര്‍, ഇസ്ലാമിക വിജ്ഞാന കോശം ചീഫ് എഡിറ്റര്‍, ബോധനം ദ്വൈമാസിക ചീഫ് എഡിറ്റര്‍, ഐ. പി. എച്ച് ഉപദേശക സമിതി അംഗം, അല്‍ ജാമിഅ അല്‍ ഇസ്ലാമിയ വിസിറ്റിംഗ് പ്രൊഫസര്‍, കുറ്റ്യാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍, ഐ. പി. ടി മെമ്പര്‍, അല്‍ മദീന ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, ദല്‍ഹി ദഅ്വ ട്രസ്റ്റ് മെമ്പര്‍, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, കുറ്റ്യാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു.
ശരീഅത്ത് വിവാദ കാലത്ത് കേരളത്തില്‍ സജീവമായി ഇസ്ലാമികപക്ഷത്ത് നിന്ന് ഇടപെട്ട പ്രഭാഷകനായിരുന്നു. കമ്മ്യൂണിസത്തെ സൈദ്ധാന്തിക തലത്തില്‍ നിരൂപണം ചെയ്യുന്ന പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. മലയാളത്തെ പോലെ തന്നെ ദേശീയതല ജമാഅത്ത് പരിപാടികളില്‍ ടി.കെ നടത്തിയ ഉറുദു പ്രഭാഷണങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നവയായിരുന്നൂ.
കൃതികള്‍
നടന്നു തീരാത്ത വഴികളില്‍ (ആത്മകഥ)
നവോത്ഥാന ധര്‍മ്മങ്ങള്‍ (ലേഖന സമാഹാരം)
നാഴികക്കല്ലുകള്‍ (പ്രഭാഷണ സമാഹാരം)
ഇഖ്ബാലിനെ കണ്ടെത്തല്‍ (പ്രഭാഷണം)
നടന്നു തീരാത്ത വഴികളില്‍ എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖന സമാഹരാണ് നവോത്ഥാന ധര്‍മ്മങ്ങള്‍ . പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ ‘നാഴികക്കല്ലുകള്‍’ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇഖ്ബാലിനെ കണ്ടെത്തല്‍ എന്ന കൃതി കോഴിക്കോട് നടന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ്. അല്ലാമാ ഇഖ്ബാലിന്റെ കവിതകള്‍ പ്രഭാഷണങ്ങളിലെ ശ്രദ്ധേയമായ ഒരിനമാണ്.
കുടുംബം:
ഭാര്യ: കുഞ്ഞാമിന. മക്കള്‍: ടി.കെ മുഹമ്മദ് ഇഖ്ബാല്‍ (സി.എസ്.ആര്‍ അസിസ്റ്റര്‍ ഡയറക്ടര്‍, മുന്‍ സബ് എഡിറ്റര്‍ പ്രബോധനം), ടി.കെ ഫാറൂഖ് (സെക്രട്ടറി, ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ്, ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം.), ടി.കെ സാജിദ. മരുമക്കള്‍: ജാബിര്‍ ഊരള്ളൂര്‍ (ആരണ്യ ആയുര്‍വേദിക്‌സ്) അസ്മ വി.കെ, ജമീല പി.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU