തെല്‍അവീവ്: രണ്ട് തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടും പ്രമുഖ കക്ഷികള്‍ക്കൊന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതോടെ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനാണ് ഇസ്രായേല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിലവിലെ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്‌സും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ 28 ദിവസം എനിക്ക് കിട്ടിയ എല്ലാ അവസരങ്ങളും ഞാന്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഉപയോഗിച്ചെന്നും വര്‍ധിച്ചുവരുന്ന സുരക്ഷയുടെയും സാമ്പത്തിക ആശങ്കകളുടെയും സമയത്താണ് രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായതെന്നും സമഗ്ര-ധാര്‍മ്മിക മൂല്യങ്ങളോടും കൂടി സര്‍ക്കാര്‍ രൂപീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ബെന്നി ഗാന്റ്‌സ് പറഞ്ഞു.
ജൂതരുമായും അറബികളും ഉള്‍ക്കൊള്ളുന്ന വിശാലവും മതേതര കാഴ്ചപ്പാടുമുള്ള ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇസ്രായേലില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്ത് വന്നപ്പോള്‍ 120 അംഗ പാര്‍ലമെന്റില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 32 സീറ്റും മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 33 സീറ്റുമാണ് ലഭിച്ചത്.
തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവുന്നതെല്ലാം ചെയ്ത നെതന്യാഹു അവസാനം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബെന്നി ഗാന്റ്സുമായി നിരന്തരം അശ്രാന്തമായി പ്രവര്‍ത്തിച്ചിട്ടും അദ്ദേഹം ആവര്‍ത്തിച്ച് നിരസിക്കുകയാണ് ചെയ്തത്. ഇരുവരും പ്രധാനമന്ത്രി പദത്തിനായി വാശി പിടിച്ചതാണ് പ്രധാന പ്രശ്‌നമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നെതന്യാഹു പിന്മാറിയതിനെത്തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന്‍ ബെന്നി ഗാന്റ്സിന്റെ ക്ഷണിക്കുകയായിരുന്നു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായി ഇടത്-അറബ് ചെറു പാര്‍ട്ടികള്‍ 13 സീറ്റുകളും നേടിയിരുന്നു. ഇവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗാന്റ്സിന്റെ നീക്കവും പരാജയപ്പെടുകയായിരുന്നു.