Current Date

Search
Close this search box.
Search
Close this search box.

‘തേജസ്’ ദിനപത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു

കോഴിക്കോട്: ‘തേജസ്’ ദിനപത്രം അച്ചടി നിര്‍ത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് ഡിസംബര്‍ 31ന് അവസാന കോപ്പി പ്രസിദ്ധീകരിച്ച ശേഷം പത്രം അടച്ചുപൂട്ടിയത്. വായനക്കാര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി അറിയിച്ചും തേജസിന്റെ ഇതുവരെയുള്ള ചരിത്രങ്ങള്‍ വിവരിച്ചുമാണ് അവസാന പതിപ്പ് പുറത്തിറക്കിയത്. ഇനി ഓണ്‍ലൈന്‍ എഡിഷന്‍ മാത്രമായിരിക്കും ഉണ്ടാവുക. പത്രം അടച്ചപൂട്ടുന്ന കാര്യം രണ്ട് മാസം മുന്‍പു തന്നെ മാനേജ്‌മെന്റ് അധികൃതര്‍ ജീവനക്കാരെ അറിയിച്ചിരുന്നു.

ഇതു സംബന്ധിച്ച് മാനേജ്മെന്റ് ഭാരവാഹികള്‍ ഒക്ടോബര്‍ 22ന് കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അതേസമയം നിലവിലുള്ള ദ്വൈവാരിക വാരികയാക്കി നിലനിര്‍ത്താനും ഓണ്‍ലൈന്‍ പതിപ്പ് കൂടുതല്‍ പരിഷ്‌കരിച്ച് സജീവമാക്കാനുമാണ് മാനേജ്‌മെന്റ് തീരുമാനം. ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി മാന്യമായാണ് പിരിച്ചുവിടുന്നതെന്നാണ് മാനേജ്മെന്റ് അറിയിച്ചത്.

2006 ജനുവരി 26നായിരുന്നു തേജസ് ദിനപ്പത്രം കോഴിക്കോട് ആസ്ഥാനമായി അച്ചടി ആരംഭിച്ചത്. 1997ല്‍ മാസികയായിട്ടാണ് രൂപംകൊണ്ടത്. പിന്നീട് ദ്വൈവാരികയും ശേഷം ദിനപത്രമായും തുടങ്ങുകയായിരുന്നു. ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം ആരംഭിച്ചത്.

സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു എഡിഷനുകളുണ്ടായിരുന്നത്.

Related Articles