Current Date

Search
Close this search box.
Search
Close this search box.

തമിഴ്‌നാട്ടില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ യുവാവിന് സംഘ്പരിവാറിന്റെ ക്രൂര മര്‍ദനം

ചെന്നൈ: ബീഫ് കഴിച്ചെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. നാഗപട്ടണം പൊറവച്ചേരി ഗ്രാമത്തിലെ മുഹമ്മദ് ഫൈസാന്‍ ഖാന്‍(24) ആണ് മര്‍ദനത്തിനിരയായത്. ഫൈസാന്‍ ബീഫ് സൂപ്പിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗ്രാമത്തില്‍ നിന്നുള്ള ഒരു കൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ വീട്ടിലെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഫൈസാനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും കത്തിയെടുത്ത് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. പരുക്കേറ്റ യുവാവിനെ നാഗപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍.ദിനേശ് കുമാര്‍(28), ആര്‍ അഗൈതന്‍(29), എ. ഗണേഷ് കുമാര്‍(27), എം.മോഹന്‍ കുമാര്‍(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ആക്രമികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണെന്നും ഹിന്ദു മക്കള്‍ കക്ഷിയില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഫൈസാന്‍ പറഞ്ഞു.

Related Articles