ദമസ്‌കസ്: കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തിങ്ങി താമസിക്കുന്ന വടക്കുകിഴക്കന്‍ സിറിയയിലെ അല്‍ഹോല്‍ ക്യാമ്പില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അല്‍ഹോല്‍ ക്യാമ്പിലെ വഷളാകുന്ന സുരക്ഷാ പ്രശ്‌നങ്ങളില്‍ യു.എന്‍ റസിഡന്റ് കോഡിനേറ്ററും സിറിയന്‍ ഹ്യൂമനിറ്റേറിയന്‍ കോഡിനേറ്ററുമായ ഇംറാന്‍ റിസായും, സിറിയന്‍ പ്രാദേശിക ഹ്യൂമനിറ്റേറിയന്‍ കോഡിനേറ്റര്‍ മുഹമ്മദ് ഹാദിയും ആശങ്ക പ്രകടിപ്പിച്ചു.
ഇറാഖീ വനിതാ അഭയാര്‍ഥിയടക്കം സിറിയന്‍-ഇറാഖ് ക്യാമ്പുകളില്‍ 12 പേര്‍ കൊല്ലപ്പെടുകയും, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ജനുവരി ഒന്ന് മുതല്‍ 16വരെയുള്ള ദിവസങ്ങളിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി യു.എന്‍ ഉദ്യേഗസ്ഥര്‍ വ്യാഴാഴ്ച വൈകുന്നേരം പ്രസ്താവനയിറക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടവരുടെ സാഹചര്യമെന്തെന്ന് വ്യക്തമല്ല.
സിറിയന്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് അല്‍ഹോല്‍ ക്യാമ്പ് സ്ഥിതിചെയ്യുന്നത്. ആഭ്യന്തര അഭയാര്‍ഥികളെയും, ഐ.എസ്.ഐ.എല്‍ പോരാളികളെയുമാണ് ഇവിടെ പാര്‍പ്പിച്ചിട്ടുള്ളത്. സിറിയയിലെ ഏറ്റവും വലിയ ക്യാമ്പാണിത്. ഈ ക്യാമ്പില്‍ 60000ത്തോളം പേരെ പാര്‍പ്പിച്ചതായി യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.