ദമസ്കസ്: സെൻട്രൽ സിറിയ ലക്ഷ്യംവെച്ച് ഇസ്രായേൽ ചൊവ്വാഴ്ച വ്യോമാക്രമണം നടത്തിയതായി സിറിയ. ദമസ്കസിൽ സ്ഫോടനമുണ്ടായതായി ദേശീയ വാർത്താ ഏജൻസി എസ്.എ.എൻ.എ റിപ്പോർട്ട് ചെയ്തു. ലബനാൻ വ്യോമാതിർത്തിയിൽ നിന്ന് ഇസ്രായേൽ വിമാനങ്ങൾ എത്തിയത്. അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് വാർത്താ ഏജൻസി കൂട്ടിച്ചേർത്തു.
എന്നാൽ, ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഏട്ട് സർക്കാർ അനുകൂല പോരാളികൾ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് വാച്ച് എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു. അഞ്ച് സൈനികരും മൂന്ന് സഖ്യ പോരാളികളും കൊല്ലപ്പെട്ടതായി എസ്.ഒ.എച്ച്.ആർ മേധാവി റാമി അബ്ദുല്ല റഹ്മമാൻ പറഞ്ഞു.
ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഖിർബത്ത് അത്തീനടുത്തുള്ള വ്യോമ സേന മേഖലയെയും, ലബനാനിലെ ഹിസ്ബുല്ലയുടെ ആയുധ ഡിപ്പോയും ലക്ഷ്യംവെച്ചാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള യുദ്ധ നിരീക്ഷകൻ പറഞ്ഞു.