ദമാസ്കസ്: വിമതർ പിടിച്ചെടുത്ത് ഇദ്ലിബ് പ്രവിശ്യയിലെ സിവിലിയന്മാരെയാണ് സിറിയൻ-റഷ്യൻ സഖ്യം ലക്ഷ്യംവെക്കുന്നതെന്ന് എച്ച്.ആർ.ഡബ്ല്യൂ (Human Rights Watch) ആരോപിച്ചു. മനുഷ്യത്വരഹിതമായി സിവിലിയന്മാരെ ആക്രമിക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എച്ച്.ആർ.ഡബ്ല്യൂ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമം ലംഘിച്ച് 2019 ഏപ്രിലിനും 2020 മാർച്ചിനുമിടയിൽ ഇദ്ലിബ് പ്രവിശ്യയിൽ സിവിലയന്മാർക്കെതിരെ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന വ്യാഴാഴ്ച പുറത്തിറക്കിയ 167 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
സിവിലിയന്മാരുടെ അടിസ്ഥാന സൗകര്യങ്ങളിൽ സിറിയയും റഷ്യയും പ്രയാസം സൃഷ്ടിക്കുകയാണ്. പതിനൊന്ന് മാസത്തിനിടയിൽ വിമതർ പിടിച്ചെടുത്ത ഇദ്ലിബ് പ്രവിശ്യയിലെ വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ 46 ആക്രമണങ്ങൾ നടന്നിട്ടുണ്ട്. മൊത്തം ഇദ്ലിബിന്റെയും പരിസര പ്രദേശങ്ങളുടെയും സൈനികാക്രമണങ്ങളുടെ ചെറിയൊരു ഭാഗമാണ് ഈ 46 ആക്രമണങ്ങൾ പ്രതിനിധീകരിക്കുന്നത്- ഇദ്ലിബിലെ ജീവിതങ്ങളെ ലക്ഷ്യംവെക്കുന്നുവെന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു.