ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥതക്ക് ശ്രമിക്കണമെന്നും കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ചതില്‍ തങ്ങള്‍ക്ക് യാതൊരു അധികാരവുമില്ലെന്നും സുപ്രിം കോടതി പറഞ്ഞു. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ മുന്‍വിധിയോടെയാണ് കാണുന്നതെന്നും കോടതി പറഞ്ഞു. മധ്യസ്ഥതക്ക് ആരൊക്കെ വേണമെന്ന് കക്ഷികള്‍ക്ക് നിര്‍ദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. തുടര്‍ന്ന് കേസ് വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.
മധ്യസ്ഥതക്ക് ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത് തുടങ്ങാനിരിക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ സാധ്യത തള്ളിക്കളയാന്‍ ഇടയാക്കുമെന്നും രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ഹിന്ദുത്വ ശക്തികള്‍ അയോധ്യയെ ഉപയോഗിക്കുകയാണെന്നും നേരത്തെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു. ബാബരി മസ്ജിദ് കേസിലെ നിര്‍ണായക ഹരജികള്‍ കേള്‍ക്കുന്നതിനിടെയാണ് സുപ്രിം കോടതി ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.
നേരത്തെ നിരവധി തവണ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെന്നും അവ പരാജയപ്പെടുകയാണുണ്ടായതെന്നുമാണ് പരാതിക്കാരായ ഹിന്ദു വിഭാഗം അറിയിച്ചത്. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വഖ്ഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും സമ്മതമറിയിച്ചപ്പോള്‍ മൂന്നാമത്തെ കക്ഷിയായ സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള രാംലല്ല മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ക്കുകയാണ് ചെയ്തത്.