ഖാർതൂം: ആഫ്രിക്കൻ രാഷ്ട്രമായ സുഡാൻ പരമാധികാര ശേഷി പുനഃസ്ഥാപ്പിക്കുന്ന കരാറിൽ യു.എസുമായി ഒപ്പുവെച്ചു. 1998ൽ ടാൻസാനിയയിലെയും കെനിയയിലെയും യു.എസ് എംബസികളിൽ ബോംബിട്ടതുമായി ബന്ധപ്പെട്ട് യു.എസ് കോടതികളിൽ സുഡാനെതിരായി നിലനിൽക്കുന്ന കേസുകൾ ഒത്തുതീർപ്പാക്കുമെന്ന് സുഡാൻ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് 335 മില്യൺ ഡോളർ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകാനും സുഡാൻ ധാരണയിലെത്തിയിട്ടുണ്ട്.
ബോംബാക്രമണത്തിന് നഷ്ടപരിഹാരമായി നൽകാമെന്ന് വഗ്ദാനം ചെയ്ത തുക നൽകികഴിഞ്ഞാൽ തീവ്രവാദ പട്ടികയിൽ നിന്ന് സുഡാനെ ഒഴിവാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. 1993ലാണ് സുഡാനെ തീവ്രവാദ പട്ടികയിൽ യു.എസ് ഉൾപ്പെടുത്തുന്നത്. വലിയ പുരോഗതി കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പുതിയ സുഡാൻ ഭരണകൂടം 335 മില്യൺ ഡോളർ യു.എസിലെ തീവ്രവാദ ഇരകൾക്കും അവരുടെ കുടുംബത്തിനും നൽകാൻ സമ്മതിച്ചിട്ടുണ്ട്. നിശ്ചയിച്ച തുക നൽകികഴിഞ്ഞാൽ തീവ്രവാദ രാഷ്ട്രമെന്ന പട്ടികയിൽ നിന്ന് സുഡാനെ ഒഴിവാക്കുന്നതാണ്. അവസാനം, അമേരിക്കക്കാർക്ക് നീതി ലഭിക്കുകയാണ്. ഇത് സുഡാന് പുതിയ ചുവടുവെപ്പുമാണെന്ന് കഴിഞ്ഞ മാസം ആദ്യത്തിൽ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.