Current Date

Search
Close this search box.
Search
Close this search box.

അസം; പൗരന്മാരുടെ പ്രയാസങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നു: എസ്.ആര്‍ ദാരാപുരി

കോഴിക്കോട്: അസമില്‍ എന്‍.ആര്‍.സിയുടെ ഭാഗമായി 40 ലക്ഷത്തോളം ആളുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പൗരന്മാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ യു.പി പൊലീസ് ഐ.ജി എസ്.ആര്‍ ദാരാപുരി ഐ.പി.എസ് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംഘടിപ്പിച്ച ‘അസം: ചോദ്യം ചെയ്യപ്പെടുന്ന പൗരത്വവും
നിഷേധിക്കപ്പെടുന്ന അവകാശങ്ങളും’ എന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന സഖ്യകക്ഷികളും സമാനരീതിയിലാണ് രാഷ്ട്രീയമായി ഈ പ്രശ്നം ഉപയോഗപ്പെടുത്തുന്നത്. ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ പൗരന്മാരെ പുറത്താക്കുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പെടുത്തിയിരുന്നു. അസം ഗണ പരിഷത്തിന്റെ തുടക്കം മുതലുള്ള രാഷ്ട്രീയ ആശയംതന്നെ അതാണ്. 40 ലക്ഷം ആളുകളെ ബാധിക്കുന്ന പ്രശ്നത്തില്‍ എല്ലാവര്‍ക്കും മതിയായ അവസരം നല്‍കുമെന്നാണ് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതെങ്കില്‍ അമിതഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഇതേ കാര്യത്തെ വലിയ നേട്ടമായി വിശേഷിപ്പിക്കുകയും വലിയ ജയില്‍ ഉണ്ടാക്കാന്‍ പ്ലാനിടുകയുമാണ് ചെയ്യുന്നത്. അടുത്ത തെരഞ്ഞെടുപ്പിലടക്കം പ്രചാരണത്തിനുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമില്‍ വലിയ പ്രശ്നങ്ങളില്ലെന്നും അതെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമുള്ള പ്രചാരണങ്ങള്‍ ഇപ്പോള്‍ ചിലര്‍ തുടങ്ങിയിട്ടുണ്ട്, അത് കൃത്യമായ ലക്ഷ്യങ്ങള്‍ വെച്ചുള്ളതാണെന്നും പ്രതിഷേധ സംഗമം ഉല്‍ഘാടനം ചെയ്ത ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വളരെ നിസ്സാരമായി കാര്യങ്ങള്‍ പറഞ്ഞ് കുറച്ചാളുകളെ തിരിച്ചെടുത്ത് ബാക്കിയുള്ളവരെ തടവിലും മറ്റുമായി ഇല്ലാതാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമില്‍ ഇപ്പോള്‍ എന്‍.ആര്‍.സിയുടെ പേരില്‍ ഉണ്ടായ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം, ലോകതലത്തില്‍ തന്നെ ഇപ്പോള്‍ മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വംശീയതയാണെന്ന് മാധ്യമം ഗ്രൂപ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.കെ, പോക്കര്‍, എന്‍.പി ചെക്കുട്ടി, പി.എ പൗരന്‍, കെ.കെ സുഹൈല്‍, ശഹീന്‍ അബ്ദുല്ല, സി ദാവൂദ് തുടങ്ങിയവര്‍ സംസാരിച്ചു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രകാശനം മുഖ്യാതിഥി എസ്.ആര്‍ ദാരാപുരി ഒ അബ്ദുറഹ്മാന് നല്‍കി നിര്‍വഹിച്ചു. ശഹീന്‍ അബ്ദുല്ലയുടെ ഇന്‍ ദ സ്റ്റേറ്റ് ഓഫ് ഡൗട്ട് എന്ന ഡോക്യുമെന്ററി പ്രകാശനവും നടന്നു. ഹോട്ടല്‍ ഹെംലറ്റില്‍ നടന്ന പരിപാടിയില്‍ സോളിഡാരിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്‍് കെ.സി അന്‍വര്‍ സ്വാഗതവും ശമീര്‍ ബാബു കൊടുവള്ളി നന്ദിയും പറഞ്ഞു.

Related Articles