ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഴുവന്‍ പ്രതികളെയും തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടു. മുംബൈ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ആകെയുണ്ടായിരുന്ന 22 പ്രതികളെയാണ് വെറുതെവിട്ടത്.
2005 നവംബര്‍ 26നാണ് ഗുജറാത്തില്‍ വെച്ച് സൊഹ്റാബുദ്ദീന്‍ ശെയ്ഖിനെയും ഭാര്യ കൗസറിനെയും കൊലപ്പെടുത്തുന്നത്. തീവ്രവാദിയാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് പദ്ധതിയിട്ട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഏക ദൃക്സാക്ഷിയായ തുളസി റാം പ്രജാപതിയും ഒരു വര്‍ഷത്തിനു ശേഷവും കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരെ സാഹചര്യത്തെളിവുകള്‍ ശക്തമല്ലെന്നും 210 ദൃക്‌സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കിയെന്നും എന്നാല്‍ തൃപ്തികരമായ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ വധിക്കാന്‍ സൊഹ്റാബുദ്ദീന്‍ ശെയ്ഖ് ഗൂഢാലോചന നടത്തി എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലിസ് കൊലപ്പെടുത്തുകയായിരുന്നു. കേസിലെ വാദങ്ങള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.