ദോഹ: ലോകകപ്പ് ഫൈനലിലെ സമ്മാന ദാന വേദിയില്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയെ അറബികളുടെ പരമ്പരാഗത വേഷമായ ബിഷ്ത് അണിയച്ചതിനെ യൂറോപ്യന്‍-അമേരിക്കന്‍ മാധ്യമങ്ങള്‍ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. മഹത്തായ ചടങ്ങിനെ നാണം കെടുത്തിയെന്നും അര്‍ജന്റീനയുടെ ജഴ്‌സി മറച്ചുപിടിച്ചെന്നും ലജ്ജാകരം എന്നൊക്കെയാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി അടക്കം തലക്കെട്ട് നല്‍കിയത്.
എന്നാല്‍ 1970ല്‍ മെക്‌സികോയില്‍ നടന്ന മൂന്നാം എഡിഷന്‍ ലോകകപ്പില്‍ ജേതാക്കളായ ബ്രസീല്‍ ടീമിന്റെ നായകന്‍ പെലെയെ സമാനമായ രീതിയില്‍ സമ്മാനദാന ചടങ്ങില്‍ വെച്ച് മെക്‌സികോയുടെ പരമ്പരാഗത തൊപ്പി അണിയിച്ചിരുന്നു. ഈ തൊപ്പിയും ധരിച്ച് പെലെ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ജഴ്‌സി ഊരിയ പെലെ വലിയ മെക്‌സിക്കന്‍ തൊപ്പി ധരിച്ച് ആരാധകര്‍ക്കിടയില്‍ നില്‍ക്കുന്നതാണ് ചിത്രം.
എന്നാല്‍ ഇതില്‍ അസ്വസ്തഥ തോന്നാത്ത ആളുകള്‍ക്കും മാധ്യമങ്ങള്‍ക്കും മെസ്സിയെ ബിഷ്ത് അണിയിക്കുമ്പോള്‍ മാത്രം അസ്വസ്തമാകുന്നത് എന്തുകൊണ്ടായിരിക്കും എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. രണ്ട് ചിത്രങ്ങളും ചേര്‍ത്തുവെച്ചാണ് അറബികള്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ബ്രീട്ടീഷ്-യൂറോപ്യന്‍ സംഘത്തിന്റെ വിവേചനം ചോദ്യം ചെയ്തത്. പെലെയെ തൊപ്പി അണിയിച്ചത് സാംസ്‌കാരിക സന്ദേശവും മെസ്സിയുടേത് അപമാനവും എന്ന് പറയുന്നവരുടെ മാനസിക നിലയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും പലരും കമന്റ് ചെയ്തു.
ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്. ഖത്തര്‍ ലോകകപ്പിന് വേദിയായതു മുതല്‍ തുടങ്ങിയ ഈ വിദ്വേഷം ലോകകപ്പ് കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുകയാണെന്നും പലരും ട്വിറ്ററില്‍ കുറിച്ചു.