ന്യൂഡല്‍ഹി: തബ്ലീഗി ജമാഅത്തിലെ അംഗങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ വാര്‍ത്തകള്‍ ഉപയോഗിച്ച്് വിദ്വേഷത്തിന്റെയും ഇസ്ലാമോഫോബിയയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് വളരെ നിരാശാജനകമാണ്. കേന്ദ്ര സര്‍ക്കാറിന്റെ പരാജയങ്ങളില്‍ നിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ഈ അവസരത്തെ സംഘപരിവറിന്റെ സന്നദ്ധ ട്രോള്‍ സംഘം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോള്‍, ‘മതേതര’ രാഷ്ട്രീയക്കാരില്‍ നിന്നുള്ള പ്രസ്താവനകളും മുഖ്യധാരാ മാധ്യമങ്ങളുടെ തെറ്റായ വിശദീകരണങ്ങളും ഇതിന് സഹായകമാകുന്നു.
‘നിസാമുദ്ദീന്‍ മര്‍കസ’് എന്നറിയപ്പെടുന്ന നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് ആസ്ഥാനത്ത് ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ പതിവായി വരാറുണ്ട്, അവര്‍ ചിലപ്പോള്‍ ദീര്‍ഘനാളത്തേക്ക്് അവിടെ തങ്ങാറുമുണ്ട്. കൊറോണ വൈറസ് രോഗികള്‍ മര്‍കസിനുള്ളില്‍ ‘മറഞ്ഞിരിക്കുന്നു’ എന്നാണ് പൊതുവായ വാര്‍ത്താ കവറേജുകളും ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകളും ആരോപിക്കുന്നത്. ഈ പ്രചാരണങ്ങളെ നിഷേധിക്കുന്നതാണ്, നിസാമുദ്ദീന്‍ മര്‍ക്കസ് സംഭവത്തെ ആസ്പദമാക്കി പുറത്തിറക്കിയ വിശദമായ പ്രസ്താവന. ‘ജനത കര്‍ഫ്യൂ’, ലോക്ക് ഡൗണ്‍ എന്നിവ പ്രഖ്യാപിച്ചതുമുതല്‍ അവര്‍ ജില്ലാ ഭരണകൂടവുമായി (എസ്.ഡി.എം) നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് അത് വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും അവിടെ ഒറ്റപ്പെട്ട ആളുകളുടെ സുരക്ഷിതമായ യാത്രയെക്കുറിച്ച് അവര്‍ അധികാരികളെ ബോധിപ്പിച്ചിരുന്നു.
നടന്ന സംഭവങ്ങളെ മുഴുവനും തെറ്റായി ചിത്രീകരിക്കാനും ലോക്ക് ഡൗണിന്റെ മാനേജ്മെന്റില്‍ വന്ന വലിയ പിഴവുകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമാണ് വിഷയത്തെ ഇപ്പോള്‍ ഉപയോഗികിച്ച് കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. മുന്നറിയിപ്പ് നല്‍കപ്പെടാത്തത് കൊണ്ടും നേരത്തെ വിവരം കൈമാറാതിരുന്നത് കൊണ്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുടുങ്ങിയ ലക്ഷങ്ങളും ഒരുപക്ഷേ കോടിക്കണക്കിനും ആളുകളാണ് ഉള്ളത്. കെജ്രിവാള്‍ ഭരിക്കുന്ന ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പാലായനം ഈ ലോക്ക്ഡണിന്റെ ഉദ്ദേശ്യത്തെ തന്നെ കളങ്കപ്പെടുത്തുകയും, കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും തയ്യാറെടുപ്പിന്റെ അഭാവം തുറന്നുകാട്ടുകയും ചെയ്തിരുന്നു.
തബ്ലീഗി ജമാഅത്തിനെയും – അതിനോട് ചേര്‍ത്ത് മുസ്ലിം സമൂഹത്തെ മുഴുവനും ബലിയാടാക്കുക വഴി സര്‍ക്കാര്‍ നടപടികളിലെ ഇത്തരം പോരായ്മകളെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഒരു മാസം മുമ്പ് ഡല്‍ഹിയില്‍ വംശീയാക്രമണം നടത്തിയവര്‍ക്ക് നേരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താനോ നടപടി സ്വീകരിക്കാനോ ധൈര്യം ഇല്ലാതിരുന്ന ആം ആദ്മി നേതാക്കള്‍ തബ്ലീഗ് ജമാഅത്തിന് എതിരെ എഫ് ഐ ആര്‍ രേഖപ്പെടുത്തുന്നതും പോലീസ് നടപടി കൈകൊള്ളുന്നതും തികഞ്ഞ കാപട്യവും പൊള്ളത്തരവുമാണ്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ ഒരേയൊരു മത ആരാധനാലയം ഇതല്ലെന്നും നാം ഓര്‍ക്കണം.
നിലവിലെ സാഹചര്യം എല്ലാ സംഘടനകള്‍ക്കും ആളുകള്‍ ഒത്തുചേരുന്ന മുഴുവന്‍ ഇടങ്ങള്‍ക്കും പ്രത്യേകമായ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് തന്നെയാണ്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കുകയും എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്തോടെ നാം ചെയ്യേണ്ട ഒരേയൊരു കാര്യം. ഈ നടപടികളെല്ലാം സ്വീകരിച്ചതിനുശേഷവും ചില കേസുകള്‍ ഉണ്ടായേക്കാം, പ്രത്യേകിച്ചും ലോക്ക് ഡൗണിന് മുമ്പേ രോഗം പടര്‍ന്നിരുന്ന സ്ഥലങ്ങളില്‍ നിന്ന്. ഈ പൊതുജനാരോഗ്യ പ്രതിസന്ധിക്കിടയില്‍, രോഗം പടരുന്നത് തടയുകയും ലോക്ക് ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഈ പ്രതിസന്ധി ഐക്യദാര്‍്യത്തിന്റെയും സഹാനുഭൂതിയുടെയും വിവേകത്തിന്റെയും സമയമാണ്, വംശീയതയുടെയും വിദ്വേഷത്തിന്റെയും വൈറസ് വ്യാപിപ്പിക്കുന്നതിനുള്ള സമയമല്ല.