സന്‍ആ: കനത്ത മഴയും പ്രളയവും മൂലമുണ്ടായ യെമനിലെ വെള്ളപ്പൊക്കത്തില്‍ 17ലധികം പേര്‍ മരിച്ചു. യെമന്റെ വടക്ക് മഗ്‌രിബ് മേഖലയിലാണ് അതിശക്തമായ പേമാരിയും ഇടിമിന്നലും നാശനഷ്ടം വിതച്ചത്. മരിച്ചവരില്‍ ഏഴു പേര്‍ കുട്ടികളാണ്. വെള്ളത്തില്‍ മുങ്ങിയും ഇടിമിന്നലേറ്റുമാണ് മിക്കവരും മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
നേരത്തെ യെമനിലുണ്ടായ പേമാരി മൂലം തലസ്ഥാനമായ സന്‍ആ,അംറാന്‍,ഹുദൈദ,തായിസ്,സആദ,ഹളറമൗത് എന്നീ പ്രവിശ്യകളില്‍ നാശനഷ്ടം വിതച്ചിരുന്നു. നിരവധി വീടുകളും ടെന്റുകളും തകരുകയും ചെയ്തിരുന്നു. ആഭ്യന്തര യുദ്ധം മൂലം ലോകത്തെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധി അനുഭവിക്കുന്ന രാഷ്ട്രമാണ് യെമന്‍. അതിനിടെയാണ് കോവിഡും ഇപ്പോള്‍ പ്രളയവും വന്നെത്തിയത്. ഇതോടെ യെമനിലെ ജനജീവിതം തീര്‍ത്തും ദുസ്സഹമായ അവസ്ഥയിലാണ്. യെമനില്‍ ഇടക്കിടെ പ്രളയവും പതിവാണ്.
അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തര കലഹം മൂലം ദരിദ്ര രാഷ്ട്രത്തിന്റെ ഭൂരിഭാഗവും ഇതിനോടകം തന്നെ തകര്‍ന്നിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം യെമനില്‍ 1986ല്‍ പണിത മഗ്‌രിബ് ഡാമിന്റെ റിസര്‍വോയര്‍ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഇത് ബലക്ഷയം സംഭവിച്ച് തകര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവെച്ചതായി സബ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.