സന്‍ആ: യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തടങ്കല്‍ പാളയത്തിനു നേരെ വ്യോമാക്രമണം. നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. സആദയിലെ ജയിലിനെ ലക്ഷ്യമാക്കിയിട്ടാണ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സൗദി പറഞ്ഞു. ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരും കൊല്ലപ്പെട്ടവരും നൂറിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. പലരുടെയും പരുക്ക് ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. ദീര്‍ഘകാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്ന് യു.എസും ഐക്യരാഷ്ട്രസഭയും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വടക്ക് ഭാഗത്തെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്ന താല്‍ക്കാലിക തടങ്കല്‍ കേന്ദ്രമാണിത്.
രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും രാജ്യത്തിന്റെ വടക്കന്‍ മേഖല നിയന്ത്രിക്കുന്ന ഹൂതി സര്‍ക്കാരിലെ ആരോഗ്യമന്ത്രി താഹ അല്‍-മുതവക്കല്‍ പുറത്തുവിട്ടു. മരണസംഖ്യ കുറഞ്ഞത് 70 ആണെന്നും 138 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ശനിയാഴ്ചയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഉത്തരവാദിത്തം നിഷേധിച്ച് രംഗത്തെത്തിയത്. കഴിഞ്ഞയാഴ്ച യു.എ.ഇയിലെ സര്‍ക്കാര്‍ എണ്ണ ടാങ്കറുകള്‍ക്കും അബൂദബി വിമാനത്താവളത്തിന് സമീപവും ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം തൊട്ടടുത്ത ദിവസം യു.എ.ഇയുടെ പിന്തുണയുള്ള സൗദി സഖ്യസേന യെമനില്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും യെമനില്‍ വ്യോമാക്രമണമുണ്ടായിരിക്കുന്നത്.
????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0