Current Date

Search
Close this search box.
Search
Close this search box.

ജി.സി.സി ഉച്ചകോടി: ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്

റിയാദ്: അടുത്തയാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ വെച്ച് നടക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് സൗദിയിലെ സല്‍മാന്‍ രാജാവിന്റെ ക്ഷണം. ഖത്തറിനെതിരെ സൗദിയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ഉപരോധം മാറ്റമില്ലാതെ രണ്ടര വര്‍ഷമായി തുടരുന്നതിനിടെയാണ് സല്‍മാന്‍ രാജാവിന്റെ ക്ഷണം എന്നത് ശ്രദ്ധേയമാണ്. ചൊവ്വാഴ്ച ഖത്തര്‍ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഖത്തര്‍ പങ്കെടുക്കുമോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.

ഡിസംബര്‍ 10നാണ് ആറ് അംഗരാഷ്ട്രങ്ങളടങ്ങിയ ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിന്റെ (ജി.സി.സി) ഉച്ചകോടി റിയാദില്‍ നടക്കുന്നത്. ഖത്തര്‍ അമീര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

2017 ജൂണിലാണ് സൗദി,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ തീവ്രവാദ ബന്ധമുന്നയിച്ച് കര,വ്യോമ,നാവിക മേഖലകളില്‍ ഉപരോധമേര്‍പ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ആഴ്ച ഖത്തറില്‍ ആരംഭിച്ച അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സൗദി,യു.എ.ഇ,ബഹ്‌റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ട നടക്കുന്ന സെമിഫൈനലില്‍ ഖത്തര്‍ സൗദിയുമായാണ് ഏറ്റുമുട്ടുന്നത്. ഉപരോധ രാജ്യങ്ങള്‍ ഖത്തറിനോട് കാണിക്കുന്ന മഞ്ഞുരുക്കത്തെയാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ശത്രുതയുടെ തീവ്രത കുറയുന്നതിന്റെ സൂചനകളാണിതെല്ലാം.

Related Articles