വാഷിങ്ടണ്‍: തുര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലും യെമന്‍ യുദ്ധത്തിലും സൗദിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ച നടപടികളും സൗദി ഭരണകൂടത്തിനുള്ള പങ്ക് നിഷേധിച്ച് സൗദി. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ് വാഷിങ്ടണ്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ദിവസം ഈ വിഷയങ്ങളില്‍ സൗദിക്ക് പങ്കില്ലെന്ന് വിശദീകരിച്ചത്.
യു.എസ് നേതൃത്വത്തോട് നയതന്ത്ര ചര്‍ച്ചകള്‍ക്കായാണ് പ്രിന്‍സ് ഫൈസല്‍ വാഷിങ്ടണിലെത്തിയിരുന്നത്. യെമനില്‍ സിവിലിയന്‍ മരണനിരക്ക് കുറക്കുന്നതിനാണ് സൗദി ശ്രമിക്കുന്നതെന്നും ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി നേതൃത്വത്തിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ആക്റ്റിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്‌ലൂല്‍ ഗുരുതര കുറ്റകൃത്യങ്ങളാണ് നടത്തിയിട്ടുള്ളതെന്നും അതെല്ലാം ജുഡീഷ്യല്‍ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഖഷോഗിയുടെ കൊലപാതകം വളരെ നീചവും വെറുപ്പുളവാക്കുന്നതുമായ കൃത്യമാണെന്നും ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയിലെ ഉന്നത നേതൃത്വത്തിന് പങ്കുള്ളതായും യെമന്‍ ആഭ്യന്തര യുദ്ധത്തില്‍ സൗദിയുടെ പങ്കിനെക്കുറിച്ചും സൗദിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ജയിലിലടക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമുണ്ടായിരുന്നു.
ഇസ്രായേലുമായി യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറിനു പിന്നാലെ സൗദിയും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.