Current Date

Search
Close this search box.
Search
Close this search box.

എം.ബി.എസ് ശിക്ഷിക്കപ്പെടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുധ വധു

അങ്കാറ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധവുമായി പങ്കുണ്ടെന്ന ആരോപണം പുറത്തുവന്നതിനു പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഖഷോഗിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റിസ് കെന്‍ഗിസ് രംഗത്ത്. എം.ബി.എസിനെതിരെ അര്‍ഹമായ ശിക്ഷ നടപ്പിലാക്കണമെന്നും ഇക്കാര്യത്തില്‍ ഒട്ടും വൈകിക്കൂടെന്നും അദ്ദേഹം പറഞ്ഞു.

‘കിരീടാവകാശി കാലതാമസമില്ലാതെ ശിക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്,- അവര്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന് ശിക്ഷ ലഭിച്ചില്ലെങ്കില്‍, പ്രധാന കുറ്റവാളിക്ക് കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നത് എന്നെന്നുമുള്ള സൂചനയാകും. അത് നമ്മളെ എല്ലാവരെയും അപകടത്തിലാക്കുകയും നമ്മുടെ മനുഷ്യത്വത്തിന് ഒരു കറയായിത്തീരുകയും ചെയ്യും. അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ പിടികൂടാനോ അല്ലെങ്കില്‍ കൊലപ്പെടുത്താനോ ഉള്ള നടപടിക്ക് അനുമതി നല്‍കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) ആണെന്ന യു.എസ് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എം.ബി.എസിന്റെ ഉത്തരവ് പ്രകാരമാണ് സൗദി ഹിറ്റ് സ്‌ക്വാഡ് തുര്‍ക്കിയിലെത്തി ഖഷോഗിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് വെള്ളിയാഴ്ച യു.എസ് പുറത്തിറക്കിയ നിര്‍ണ്ണായക റിപ്പോര്‍ട്ടിലുള്ളത്.

2018ല്‍ നടന്ന ഖഷോഗി വധത്തിന് പിന്നില്‍ സൗദി രാജകുടുംബത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം നിരന്തരം ആവര്‍ത്തിച്ചിരുന്നു. ്.2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ഖഷോഗി കൊല്ലപ്പെടുന്നത്. സൗദി ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ച് ലേഖനമെഴുതുന്ന ഖഷോഗി സൗദിയുടെ കണ്ണിലെ കരടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സൗദിയാണെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും എല്ലാം സൗദി നിരന്തരം നിഷേധിക്കുകയായിരുന്നു.

Related Articles