കോഴിക്കോട്: മതവിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പ്രകീര്‍ത്തിച്ച മന്ത്രി വി.എന്‍ വാസവനെതിരെ സമസ്ത. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് സമസ്ത മുഖപത്രമായ ‘സുപ്രഭാതത്തില്‍’ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം സി.ഇ.ഒയുമായ മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്. പാലായിലെ വിവാദ വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്നും ഇത് പിണറായി സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
‘ഒരേ നാട്ടില്‍ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്. ഒരു വെളിപാടുപോലെ ലക്കും ലഗാനുമില്ലാതെ തോന്നിയത് വിളിച്ചു പറയുക. ഉത്തരവാദപ്പെട്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുക. മന്ത്രി പുംഗവന്‍മാരുള്‍പ്പെടെയുള്ളവര്‍ അക്രമിയെ നേരില്‍ച്ചെന്ന് കണ്ട് ഹലേലുയ്യ പാടുക. ഇരയെ നേരില്‍ ചെന്ന് സമാശ്വസിപ്പിക്കേണ്ടതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണെന്നും ഇതില്‍പരം നാണക്കേടെന്തുണ്ടെന്നും’ ചോദിക്കുന്നുണ്ട ലേഖനത്തില്‍.
സുപ്രിംകോടതിയും ഹൈക്കോടതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എന്‍.ഐ.എയും കേരളാ പൊലിസും ഡി.ജി.പിയുമെല്ലാം കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് അസന്നിഗ്ധമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും സംഘ്പരിവാരത്തിന്റെ ആലയില്‍ രാകിമിനുക്കിയെടുത്ത കുപ്രചാരണം ക്രൈസ്തവ മത പുരോഹിതര്‍ ഏറ്റെടുത്ത് കേരളത്തിലെ മത സൗഹാര്‍ദ അന്തരീക്ഷത്തെ മലീമസമാക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയില്‍ നിന്നു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ സുവ്യക്തമാകുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി വാസവനും പാലാ ബിഷപ്പിനെ അരമനയില്‍ പോയി സന്ദര്‍ശിക്കുകയും ശേഷം വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവര്‍ ഭീകരവാദികളാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയുടെ പ്രതികരണം.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1