കാബൂള്‍: കഴിഞ്ഞ നാലുവര്‍ഷമായി തുടരുന്ന അഫ്ഗാനിസ്ഥാനിലെ ഗുരുതരമായ സുരക്ഷ വീഴ്ച കുട്ടികള്‍ക്കെതിരിലുളള 14000-ത്തോളം അതിക്രമങ്ങള്‍ക്ക് കാരണമായെന്ന് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇവയില്‍ ഏകദേശം 3500 പേര്‍ കൊലചെയ്യപ്പെടുകയും 9000 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തവരാണ്. 18 വര്‍ഷമായുളള യുദ്ധം വിതച്ച അത്യധികം മോശമായ അവസ്ഥയെ യു.എന്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് അപലപിച്ചു. തുടര്‍ച്ചയായ യുദ്ധത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ സായുധ പോരാട്ടത്തിന്റെ ഭാരം വഹിക്കുന്നത്.
2015-2018നുമിടയില്‍ 12600 കുട്ടികള്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തെ മൊത്തത്തിലുളള അതിക്രമത്തിന്റെ മൂന്നിലൊന്നാണിത്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് ഗുട്ടറസ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തെ ഇതുമായി തുലനം ചെയ്യുമ്പോള്‍ കുട്ടികള്‍ക്കെതിരിലുളള അതിക്രമത്തില്‍ 82 ശതമാനമാണ് വളര്‍ച്ച. രാജ്യത്തിലെ യുദ്ധ പശ്ചാത്തലമാണ് കുട്ടികളെ സായുധ രംഗത്തേക്കും അസ്വസ്ഥമായ അന്തരീക്ഷത്തിലേക്കും നയിക്കുന്നത്. അഫ്ഗാനസ്ഥാനിലെ കുട്ടികളെ കുറിച്ചുളള നാലാമത്തെ റിപ്പോര്‍ട്ടിലാണ് അന്റോണിയോ ഗുട്ടറസ് ഇത് വ്യക്തമാക്കിയത്.