സന്‍ആ: ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ നിര്‍ത്താതെ വേട്ടയാടുകയാണ് യെമനിനെ. ആഭ്യന്തര യുദ്ധം മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കോവിഡ് വന്നതോടെ സ്ഥിതി കൂടുതല്‍ ദുഷ്‌കരമായി. ഇപ്പോഴിതാ വെള്ളപ്പൊക്കവും പേമരിയും മൂലം ഇരട്ടി ദുരിതത്തിലായിരിക്കുകയാണ് യെമന്‍ ജനത. ഏപ്രില്‍ മധ്യത്തോടെയാണ് യെമനില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. 15000 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചതെന്ന് യു.എന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
വീടുകളും അഭയാര്‍ത്ഥി കേന്ദ്രങ്ങളും റോഡുകളും പാലങ്ങളും തകര്‍ന്നു. ശുദ്ധ ജല വിതരണത്തെയും ബാധിച്ചു. വൈദ്യുതിയെയും അടിസ്ഥാന സൗകര്യങ്ങളെയും ദുരന്തം ബാധിച്ചതായി യു.എന്‍ വക്താവ് ജെന്‍സ് ലാര്‍കെ പറഞ്ഞു.