ദോഹ: താലിബാനെ ഒറ്റപ്പെടുത്തുന്നത് രാജ്യത്തെ കൂടുതല്‍ അസ്ഥിരതയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ-സാമൂഹിക-സാമ്പത്തിക ആശങ്ക പരിഹരിക്കുന്നതിന് താലിബാനുമായി ഇടപെടല്‍ സാധ്യമാക്കണമെന്ന് രാഷ്ട്രങ്ങളോട് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി ആവശ്യപ്പെട്ടു.
ഞങ്ങള്‍ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാന്‍ തുടങ്ങുകയും, ഈ ഇടപെടല്‍ അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ ശൂന്യമായി വിടുകയാണ്. ചോദ്യമിതാണ്, ആരാണ് ഈ ശൂന്യത നികത്താന്‍ പോകുന്നത് -ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹൈക്കോ മാസിനൊപ്പം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി ചൊവ്വാഴ്ച ദോഹയില്‍ പറഞ്ഞു.
യു.എസ് സഖ്യത്തിലുള്ള അറബ് രാഷ്ട്രമായ ഖത്തര്‍ 2013 മുതല്‍ താലിബാന് രാജ്യത്ത് ഓഫീസ് അനുവദിച്ചിരുന്നു. താലിബാന്റെ പ്രാധന ഇടനിലക്കാരനായി ഖത്തര്‍ ചര്‍ച്ചകള്‍ സാധ്യമാക്കുകയാണ്. ആഗസ്റ്റ് 15ന് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം അഫ്ഗാന്‍ ഭരണകൂടമായി ഒരു രാഷ്ട്രവും സംഘടനയായി അംഗീകരിച്ചിട്ടില്ല. എല്ലാ വിഭാഗത്തെയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനും മനുഷ്യാവകാശങ്ങള്‍ മാനിക്കാനും വിവിധ പാശ്ചാത്യ രാഷ്ട്രങ്ങള്‍ സംഘടനയോട് ആവശ്യപ്പെട്ടു.
ഇടപെടലില്ലാതെ സുരക്ഷാ-സാമൂഹിക-സാമ്പത്തിക മേഖലകളില്‍ യഥാര്‍ഥ പുരോഗതിയിലെത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു -ശൈഖ് മുഹമ്മദ് പറഞ്ഞു. താലിബാനെ സര്‍ക്കാറായി അംഗീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.