Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഖത്തര്‍ മുന്‍കൈയെടുക്കുന്നില്ല: ബഹ്‌റൈന്‍

മനാമ: ഖത്തറും-ബഹ്‌റൈനും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന ആരോപണവുമായി ബഹ്‌റൈന്‍ രംഗത്ത്. ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ബഹ്‌റൈനുമായുള്ള ബന്ധം സാധാരണ നിലയിലായിട്ടില്ലെന്നാണ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്വീഫ് അല്‍ സയാനി പറഞ്ഞത്.
‘അല്‍ ഉല ഉച്ചകോടിക്ക് ശേഷം ഖത്തര്‍ ബഹ്‌റൈനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ശ്രമവും നടത്തിയില്ല’- അല്‍ സയാനി ട്വീറ്റ് ചെയ്തു. ഉപരോധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഖത്തറിലെ സൗദി അറേബ്യന്‍ എംബസി ഉടന്‍ പുനരാരംഭിക്കുമെന്ന് സൗദി അറിയിച്ച അതേ ദിവസം തന്നെയാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, എന്തൊക്കെ വിഷയങ്ങളാണ് പരിഹരിക്കാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഖത്തറിനെതിരെയുള്ള നയതന്ത്ര ബന്ധം പൂര്‍വസ്ഥിതിയില്‍ ആയിട്ട് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ആരോപണവുമായി ബഹ്‌റൈന്‍ രംഗത്ത വരുന്നത്.

2017 ജൂണിലാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങളായ യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യോമ,കര,നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവാദമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ഇതിനു പിന്നാലെയാണ് ഖത്തറിലെ സൗദി എംബസിയും അടച്ചു പൂട്ടിയിരുന്നത്.

കുവൈത്തും അമേരിക്കയുമടക്കം മധ്യസ്ഥം വഹിച്ച നിരവധി ചര്‍ച്ചകളെത്തുടര്‍ന്ന് ജനുവരി ആദ്യത്തിലാണ് ഉപരോധം പിന്‍വലിച്ചത്. ജനുവരി ആറിന് അല്‍ ഉലയില്‍ വെച്ച് നടന്ന 41ാമത് ജി.സി.സി ഉച്ചകോടിയില്‍ സൗദി, ബഹ്‌റൈന്‍, യു.എ.ഇ രാജ്യങ്ങള്‍ ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.

Related Articles