Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം: സൗദിക്ക് പിന്തുണയുമായി ഖത്തര്‍

ദോഹ: പശ്ചിമേഷ്യന്‍ ലോകത്ത് ചൂടുപിടിച്ച ഖഷോഗി വധത്തില്‍ മറ്റു അറബ് രാഷ്ട്രങ്ങളോടൊപ്പം സൗദിക്ക് പിന്തുണയുമായി ഖത്തറും രംഗത്ത്. ഇക്കാര്യത്തില്‍ സൗദി കിരീടാവകാശിക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പിന്തുണ പ്രഖ്യാപിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമീര്‍ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് അപൂര്‍വമായ ഈ പിന്തുണ അറിയിച്ചത്.

ഖത്തറിന്റെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും സുരക്ഷയ്ക്ക് സൗദി അറേബ്യയുടെ പരമാധികാരം അവിഭാജ്യ ഘടകമാണെന്ന് അമീറിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ ശക്തിപ്പെടുത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും സൗദി സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തറിന്റെ ഉറച്ച പിന്തുണ അറിയിക്കുന്നതായും അദ്ദേഹം ആവര്‍ത്തിച്ചു. ഖത്തര്‍ സംസ്ഥാനത്തിന്റെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സംവിധാനത്തിന്റെയും സ്ഥിരതയുടെ അവിഭാജ്യ ഘടകമായി സൗദിയുടെ സ്ഥിരത കണക്കാക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം എം.ബി.എസിനെ പ്രതിയാക്കിയുള്ള അമേരിക്കയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സൗദിക്ക് പിന്തുണയുമായി യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ പിടികൂടാനോ അല്ലെങ്കില്‍ കൊലപ്പെടുത്താനോ ഉള്ള നടപടിക്ക് അനുമതി നല്‍കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) ആണെന്ന യു.എസ് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എം.ബി.എസിന്റെ ഉത്തരവ് പ്രകാരമാണ് സൗദി ഹിറ്റ് സ്‌ക്വാഡ് തുര്‍ക്കിയിലെത്തി ഖഷോഗിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് വെള്ളിയാഴ്ച യു.എസ് പുറത്തിറക്കിയ നിര്‍ണ്ണായക റിപ്പോര്‍ട്ടിലുള്ളത്.

2018ല്‍ നടന്ന ഖഷോഗി വധത്തിന് പിന്നില്‍ സൗദി രാജകുടുംബത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം നിരന്തരം ആവര്‍ത്തിച്ചിരുന്നു. ്.2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ഖഷോഗി കൊല്ലപ്പെടുന്നത്. സൗദി ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ച് ലേഖനമെഴുതുന്ന ഖഷോഗി സൗദിയുടെ കണ്ണിലെ കരടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സൗദിയാണെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും എല്ലാം സൗദി നിരന്തരം നിഷേധിക്കുകയായിരുന്നു.

Related Articles