ഡല്‍ഹി: മുസ്ലിംകള്‍ ഉത്തരകാശി വിട്ടുപോകണമെന്നാവശ്യപ്പെട്ട് വിദ്വേഷ പോസ്റ്റര്‍ പ്രചാരണവുമായി സംഘ്പരിവാര്‍. സംഭവത്തിനെതിരെ ഉത്തരകാശി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 15നകം മുസ്ലിം വ്യാപാരികള്‍ തങ്ങളുടെ കച്ചവടം അവസാനിപ്പിച്ച് ഉത്തരകാശിയില്‍ നിന്നും സ്ഥലം വിടണമെന്ന ഭീഷണി പോസ്റ്റര്‍ ആണ് പുരോല മാര്‍ക്കറ്റില്‍ ഒട്ടിച്ചത്.
കഴിഞ്ഞ മാസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ പിടിയിലായതിന് ശേഷമുണ്ടായ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്നാണിതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ അഞ്ചിനാണ് പോസ്്റ്റര്‍ പ്രചരിച്ചത്. 24കാരനായ ഉബൈദ് ഖാന്‍, 23കാരനായ ജിതേന്ദര്‍ സാഹ്നി എന്നീ കച്ചവടക്കാരെയാണ് മെയ് 27ന് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്. ഭൂരിപക്ഷ സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഇതിനെതുടര്‍ന്നാണ് പ്രദേശത്തെ സംഘ്പരിവാര്‍ സംഘടനകള്‍ മുസ്ലീം സമുദായത്തിലെ അംഗങ്ങളെ ഉദ്ദേശിച്ച് ‘പുറത്തുള്ളവര്‍’ക്കെതിരെ എന്നു പരാമര്‍ശിച്ച് വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ അംഗങ്ങള്‍ ബാര്‍കോട്ടില്‍ പ്രതിഷേധം നടത്തുകയും മുസ്ലീങ്ങളുടെ കടകളും വീടുകളും ആക്രമിക്കുകയും ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ശനിയാഴ്ച ഒരു പ്രാദേശിക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ മുസ്ലിംകളുടെ കടകള്‍ കറുത്ത കുരിശ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. ‘ഞങ്ങളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ്. മെയ് 26 മുതല്‍ 30 ലധികം കടകള്‍ അടഞ്ഞുകിടക്കുകയാണ്’ പ്രദേശത്തെ മുസ്ലിം കച്ചവടക്കാര്‍ പറഞ്ഞു. പുരോലയിലെ പ്രധാന മാര്‍ക്കറ്റില്‍ ഏകദേശം 650-700 കടകളുണ്ട്, ഇതില്‍ 30-40 എണ്ണം മാത്രമാണ് മുസ്ലീങ്ങള്‍ നടത്തുന്നത്. ഈ കടകള്‍ക്കെതിരെയാണ് പരസ്യമായി ഭീഷണി ഉയര്‍ന്നിരിക്കുന്നത്.