ഗസ്സ സിറ്റി: അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണനിലയിലാക്കുന്നതിന്റെ ഭാഗമായി നയതന്ത്ര കരാര്‍ ഒപ്പുവെക്കുന്ന ചൊവ്വാഴ്ച കരിദിനമാചരിച്ച് ഫലസ്തീന്‍. ബഹ്‌റൈനും യു.എ.ഇയും ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെടുന്നത് അറബ് ലോകത്തിന് മറ്റൊരു കരിദിനമാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി അഹ്മദ് ഷത്വിയ്യ പറഞ്ഞു.
ഫലസ്തീനിലെ ഇരു വിഭാഗങ്ങളായ ഫലസ്തീന്‍ അതോറിറ്റിയും ഹമാസും കരാറിനെ ശക്തമായി എതിര്‍ത്തും അപലപിച്ചും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കരാറിനെതിരെ പ്രതിഷേധിക്കാന്‍ ഫലസ്തീന്‍ ജനതയോട് ഇരു വിഭാഗം നേതാക്കളും ആഹ്വാനം ചെയ്തിരുന്നു. കരാര്‍ ഒപ്പുവെക്കുന്ന ദിവസം ആഘോഷ പരിപാടികളില്‍ അറബ് ലോകം പങ്കെടുക്കരുതെന്നും ഫലസ്തീന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹു,യു.എ.ഇ കിരീടാവകാശി,ബഹ്‌റൈന്‍ രാജാവ് എന്നിവരുടെ ചിത്രങ്ങളുള്ള ഫ്‌ളക്‌സുകള്‍ ഫലസ്തീനികള്‍ കത്തിച്ചു.
ചൊവ്വാഴ്ച വാഷിങ്ടണില്‍ വെച്ചാണ് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള കരാറില്‍ ഒപ്പുവെക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇതിനായി വാഷിങ്ടണിലെത്തിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങള്‍ യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ ഇസ്രായേലുമായി ബന്ധം പുനസ്ഥാപിക്കും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്. ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്.
ഫലസ്തീനിലെ ഇരുവിഭാഗമായ ഹമാസും ഫതഹും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞയാഴ്ച ബെയ്റൂത്തില്‍ വെച്ച് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഫലസ്തീനില്‍ വര്‍ഷങ്ങളായി ഇരു ചേരികളില്‍ നില്‍ക്കുന്ന ഇരു വിഭാഗവും ഫലസ്തീനെതിരായ ഇസ്രായേല്‍-യു.എസ് നീക്കങ്ങള്‍ക്കെതിരെ സംയുക്തമായി പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്്തിരുന്നു.