ജറൂസലം: ഫലസ്തീന്‍ രാഷ്ട്രീയ, സിവില്‍ സമൂഹ നേതാവ് ഖാലിദ ജര്‍റാറിനെ ഇസ്രായേല്‍ സൈന്യം വിട്ടയച്ചു. രണ്ട് വര്‍ഷത്തെ തടവിന് ശേഷമാണ് ഇസ്രായേല്‍ ജയിലില്‍ നിന്ന് ജര്‍റാര്‍ മോചിതയാകുന്നത്. ഇടതുപക്ഷ നേതാവും ഇപ്പോള്‍ നിര്‍ജീവമായ ഫലസ്തീന്‍ ലെജിസ്ലേറ്റീവ് സമിതി (Palestinian Legislative Council) അംഗവുമായിരുന്ന ജര്‍രാറിനെ ശനിയാഴ്ച ഉച്ചക്കുശേഷം ജനീന്‍ നഗരത്തിന്റെ പടിഞ്ഞാറുള്ള ചെക്ക്‌പോയിന്റില്‍ വിട്ടയക്കുകയായിരുന്നു.
2019 ഒക്ടോബര്‍ 31ന് റാമല്ലയിലെ വീട്ടില്‍ വെച്ച് ജര്‍റാറിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയില്ലാതെ 20 മാസത്തോളമാണ് അഡ്മനിസ്‌ട്രേറ്റീവ് തടങ്കലില്‍ കഴിഞ്ഞത്.
58കാരിയായ ജര്‍റാറിന്റെ രണ്ട് മക്കളില്‍ ഒരാള്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ജൂലൈയില്‍ മരണപ്പെട്ടിരുന്നു. മകളുടെ ശവസംസ്‌കാരത്തിന് ജര്‍റാറിനെ വിട്ടയക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഇസ്രായേല്‍ അത് നിഷേധിച്ചു. ജയില്‍ മോചിതയായ ശേഷം ജര്‍റാര്‍ സുഹയെ കാണാന്‍ റാമല്ലയിലെ സെമിത്തേരിയിലേക്കാണ് പോയത്.
പി.എഫ്.എല്‍.പി രാഷ്ട്രീയ പാര്‍ട്ടിയുടെ (Popular Front for the Liberation of Palestine) പ്രമുഖ നേതാക്കളും അനുയായികളും അംഗങ്ങളും, ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് തലവന്‍ ഖദൂറ ഫാരിസും, റാമല്ല-അല്‍ബീറ ഗവര്‍ണര്‍ ലൈല ഗനാമും, നിരവധി പത്രപ്രവര്‍ത്തകരും ജര്‍റാര്‍ എത്തിയപ്പോള്‍ സെമിത്തേരിയില്‍ ഉണ്ടായിരുന്നു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE