ഗസ്സ സിറ്റി: തൊഴിലില്ലായ്മ നിരക്ക് വർധിച്ച് തകർച്ചയുടെ വക്കിലെത്തിനിൽക്കുകയാണ് ഫലസ്തീനിലെ സമ്പദ്‌വ്യവസ്ഥ. 2020ന്റെ ആദ്യപാദത്തിൽ ഗസ്സ മുനമ്പിലെ തൊഴിലില്ലായ്മ നിരക്ക് 45.5 ശതമാനമായിരുന്നുവെന്ന് ഫലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകൾക്കിടിയിലെ തൊഴിലില്ലായ്മ നിരക്ക് 2019ന്റെ അവസാനത്തിൽ 57.3 ശതമാനമായിരുന്നു. ഇപ്പോൾ അത് 62.1 ശതമാനമായി ആയി ഉയർന്നിരിക്കുന്നു. ഇസ്രായേലിന്റെയും ഈജിപ്തിന്റെയും ഉപരോധം ഗസ്സക്ക് മേൽ തുടർന്നുകൊണ്ടിരിക്കുകയുമാണ്.
തൊഴിലവസരങ്ങളില്ലാതെ പ്രയാസപ്പെടുന്ന നൂറുകണക്കിന് സ്ത്രീകളിൽ ഒരാളാണ് നാഇല അബു ജിബ്ബ. 39 വയസ്സുള്ള അവർ അഞ്ച് കുട്ടികളുടെ മാതാവാണ്. രാജ്യത്ത് തൊഴിലില്ലായമ വർധിച്ചുകൊണ്ടിരിക്കുമ്പോഴും തന്റേതായ തൊഴിൽ സാധ്യത കണ്ടെത്തുകയാണ് നാഇല അബു ജിബ്ബ. അങ്ങനെയാണ് ടാക്സി ഡ്രൈവറാകാൻ അവർ തീരുമാനിക്കുന്നത്. ഇപ്പോൾ ഗസ്സ മുനമ്പിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറായാണ് നാഇല അബു ജിബ്ബ അറിയപ്പെടുന്നത്. ഈയിടെയാണ് ഗസ്സയിലെ സർവകലാശാലയിൽ നിന്ന് അബു ജിബ്ബ ബിരുദമെടുക്കുന്നത്. അങ്ങനെ ഓഫീസിൽ ജോലി കണ്ടെത്തണമെന്നായിരുന്നു അബു ജിബ്ബ ആഗ്രഹിച്ചത്.
ചെറിയ പ്രായത്തിൽ ഞാൻ വിവാഹിതയായി. കുട്ടികളായതിന് ശേഷം, സർട്ടിഫിക്കറ്റുമായി ജോലി കണ്ടെത്താമെന്ന് കരുതിയാണ് സാമൂഹ്യ ശാസ്ത്രം പഠിക്കുന്നതിന് ഞാൻ സർവകലാശാലയിൽ ചേരുന്നത് -അബു ജിബ്ബ പറഞ്ഞു.