അള്‍ജൈയേര്‍സ്: നീണ്ട ഇടവേളക്ക് ശേഷം പരസ്പരം കൂടിക്കാഴ്ച നടത്തി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു നേതാക്കളും നേര്‍ക്കുനേര്‍ കൂടിക്കാഴ്ച നടത്തുന്നത്. അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തിബൂനിയുടെ മധ്യസ്ഥതയില്‍ അള്‍ജീരിയയില്‍ വെച്ചായിരുന്നു സൗഹൃദ സംഭാഷണം.
രാജ്യത്തിന്റെ 60-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇരുവരും അള്‍ജീരിയയിലെത്തിയത്. 2016 ഒക്ടോബറില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ചാണ് ഹനിയ്യയും അബ്ബാസും അവസാനമായി മുഖാമുഖം കണ്ടത്.
അള്‍ജീരിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ യോഗത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, അതിനെ ‘ചരിത്രപരം’ എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, അബ്ബാസും ഹനിയ്യയും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റ് തിബൂനിയുടെ അധ്യക്ഷതയില്‍ ഇരുവരും ഹസ്തദാനം ചെയ്യുന്ന ഫോട്ടോകള്‍ അള്‍ജീരിയന്‍, ഫലസ്തീന്‍ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ജുഡീഷ്യറിയുടെയും പ്രതിനിധികള്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
പതിറ്റാണ്ടുകളായി ഫലസ്തീനിലെ എതിര്‍ചേരിയിലുള്ള വിഭാഗങ്ങള്‍ക്കിടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനകളാണോ കൂടിക്കാഴ്ച എന്ന ചോദ്യവും ഉയരുന്നുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ച ഫത്താഹിനെ ഗസ്സ മുനമ്പില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഹമാസാണ് ഗാസ മുനമ്പ് ഭരിക്കുന്നത്. ഇസ്രായേല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫതഹാണ് ഭരണം നടത്തുന്നത്.
???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU