ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരുന്ന ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ അരങ്ങേറിയത് 2900 വര്‍ഗീയ സംഘര്‍ഷങ്ങള്‍. 2017നും 2021നും ഇടയിലുള്ള കണക്കാണിത്. ഈ കാലയളവില്‍ ഇന്ത്യയില്‍ 2,900 ലധികം വര്‍ഗീയ കലാപങ്ങള്‍ അല്ലെങ്കില്‍ മതത്തിന്റെ പ്രിലുള്ള സംഘര്‍ഷങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച പറഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവം.
2021ല്‍ 378 സാമുദായിക സംഘര്‍ഷ കേസുകളും 2020-ല്‍ 857-ഉം 2019-ല്‍ 438-ഉം 2018-ല്‍ 512-ഉം 2017-ല്‍ 723-ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 മുതല്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരായ ഏറ്റവും ഉയര്‍ന്ന ശത്രുതയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതായി അന്താരാഷ്ട്ര, ഇന്ത്യന്‍ അവകാശ നിരീക്ഷണ സംഘടനകളുടെ പല റിപ്പോര്‍ട്ടുകളും പ്രസ്താവിച്ചിട്ടുണ്ട്.
ഹിന്ദുത്വ ദേശീയവാദ സംഘടനയായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും, വര്‍ഗീയ അക്രമ കേസുകളില്‍ അധികാരികള്‍ മുസ്ലീങ്ങള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും എതിരെ മുന്‍വിധിയോടെയാണ് പ്രവര്‍ത്തിക്കാറുള്ളതെന്നും സംഘടനകള്‍ ആരോപിച്ചു.