അലഹബാദ്: പ്രായപൂര്‍ത്തിയായവരുടെ വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രായപൂര്‍ത്തിയായ വ്യത്യസ്തമ മതവിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്നും അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് കോടതി വിധിച്ചത്.
സംഗീത എന്ന പെണ്‍കുട്ടിയും അവരുടെ ഭര്‍ത്താവായ മുസ്ലിം യുവാവും കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. ഇവര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കണമെന്നും പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലൗജിഹാദ് ആരോപിച്ച് യു.പി പൊലിസ് അടക്കം ഈ വിവാഹം തടയുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ഹരജി നല്‍കിയത്.
സംഗീത സ്വന്തമായി മതം മാറാന്‍ തീരുമാനിക്കുകയും ശേഷം മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയുമായിരുന്നു. തന്റെ കുടുംബത്തില്‍ നിന്നും വധഭീഷണിയുണ്ടെന്നുമാണ് ഇവര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. ഇരുവര്‍ക്കും അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും നിരന്തരം ജീവന് ഭീഷണിയുണ്ടെന്നും അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ യു.പിയില്‍ യോഗി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് മുസ്ലിംകളെ വേട്ടയാടാന്‍ ലക്ഷ്യമിട്ടാണെന്ന് നേരത്തെ തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഈ നിയമം ഉപയോഗിച്ച് നിരവധി മിശ്ര വിവാഹങ്ങളാണ് സംഘ്പരിവാര്‍ ഗുണ്ടകളും യു.പി പൊലിസും ചേര്‍ന്ന് തടയുകയും കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തത്.