ക്രിസ്റ്റ്ചര്‍ച്ച്: ന്യൂസ്‌ലാന്റില്‍ രണ്ട് മുസ്‌ലിം പള്ളികള്‍ക്കു നേരെ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയായിരുന്നു വെടിവെപ്പ്. പള്ളിക്കു സമീപമുണ്ടായിരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മത്സരത്തിനായി ന്യൂസ്‌ലാന്റില്‍ എത്തിയതായിരുന്നു ബംഗ്ലാദേശ് ദേശീയ ടീം. തങ്ങള്‍ സുരക്ഷിതരാണെന്ന് ടീമംഗങ്ങള്‍ പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.
ക്രിസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിലും സൗത്ത് ഐലന്റ് സിറ്റിയിലെ മറ്റൊരു പള്ളിക്കു നേരെയുമാണ് വെടിവെപ്പുണ്ടായത്. രണ്ട് പള്ളിക്കും നേരെ ഒരേസമയം ആയിരുന്നു വെടിവെപ്പാണെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40ഓടെയായിരുന്നു വെടിവെപ്പെന്നാണ് പൊലിസ് അറിയിച്ചത്.
ഈ സമയം ജുമുഅയില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികള്‍ക്കു നേരെയാണ് അക്രമി സംഘം വെടിയുതിര്‍ത്തത്. മെഷീന്‍ ഗണ്ണുപയോഗിച്ച് സംഘം പള്ളിക്കു നേരെ നിറഴൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതോടെ പള്ളിയിലുണ്ടായിരുന്നവര്‍ ചിതറിയോടി. കൊല്ലപ്പെട്ടവരെയും പരുക്കേറ്റവരെയും പൊലിസും മറ്റുള്ളവരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആക്രമി സംഘത്തെ പൊലിസെത്തി കീഴ്‌പെടുത്തുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലിസ് സുരക്ഷയമാണ് ഒരുക്കിയത്. മേഖലയിലെ പള്ളികളും സ്‌കൂളുകളും അടച്ചിടാന്‍ പൊലിസ് ഉത്തരവിട്ടു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത് ന്യൂസ്‌ലാന്റിലെ കറുത്ത ദിനങ്ങളാണെന്ന് പ്രധാനമന്ത്രി ജസിന്‍ഡ അര്‍ദേന്‍ പറഞ്ഞു. തീവ്രവാദികളുടെ കൃത്യമായ ആസൂത്രണത്തോടെയുള്ള ഭീകരാക്രമണമാണിതെന്നും അവര്‍ പറഞ്ഞു.
വളരെ ഭീതിതമായ ആക്രമണമാണിത്. പൊലിസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ വിഭാഗമാണ് ന്യൂസ്‌ലാന്റ് ജനസംഖ്യയുടെ സിംഹഭാഗവും. ആകെ ഒരു ശതമാനം മാത്രമേ ഇവിടെ മുസ്‌ലിംകള്‍ ഉള്ളൂ.